സുഹൃത്തുക്കൾ മരണവിവരം മറച്ചുവച്ചു, മൃതദേഹം സംസ്കരിച്ചതിൽ പോലീസിന് വീഴ്ച; അഭിജിത്തിന്റെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. മരിച്ച അഭിജിത്തിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും. മരണവിവരം അറിഞ്ഞിട്ടും പോലീസിനേയും വീട്ടുകാരേയും അറിയിച്ചില്ല. പരാതി നല്‍കിയിട്ടും പോലീസ് അന്വേഷിച്ചില്ലെന്ന് അഭിജിത്തിന്റെ കുടുംബം ആരോപിച്ചു

മാര്‍ച്ച് മൂന്നിന് സുഹൃത്തിനൊപ്പം വെമ്പായം തേക്കടയിലെ വീട്ടിന്‍ നിന്ന് പോയ അഭിജിത്തിനെ പിന്നീട് കാണാതായി. പിന്നീട് പതിനാറാം തീയതി കുടുംബം വട്ടപ്പാറ പോലീസില്‍ പരാതി നല്‍കി. മാര്‍ച്ച് അഞ്ചാം തീയതി പേട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അഭിജിത്ത് തീവണ്ടി തട്ടി മരിച്ചെന്നും അജ്ഞാത മൃതദേഹമായി സംസ്‌കരിച്ചെന്നും ഇന്നലെ കുടുംബത്തിന് വിവരം ലഭിച്ചു. മിസ്സിംഗ് കേസെടുത്ത വട്ടപ്പാറ പോലീസോ തീവണ്ടി തട്ടി മരിച്ച കേസെടുത്ത പേട്ട പൊലീസോ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. അഭിജിത്തിന്റെ മരണം നേരത്തെ അറിഞ്ഞിട്ടും സുഹൃത്തുക്കള്‍ മറച്ചുവച്ചെന്നും പരാതിയുണ്ട്.

മലയാളി അല്ലെന്ന് കരുതി സ്വന്തം നിലയില്‍ സംസ്‌കരിച്ചെന്ന് പേട്ട പോലീസ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*