ലോക്‌സഭയിലെ പ്രതിഷേധം: ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസിനുമടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

മുന്‍ കരസേനാ മേധാവി എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ പരാമര്‍ശത്തിലും, ഇന്ത്യാ-അമേരിക്ക വ്യാപാര കരാറിലും പാര്‍ലമെന്റ് പ്രക്ഷുബ്ധം. ലോക്‌സഭയില്‍ ചെയറിന് നേരെ പേപ്പറുകള്‍ എറിഞ്ഞുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസിനുമടക്കം 8 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു.

രാഹുല്‍ സംസാരിക്കുന്നത് സ്പീക്കര്‍ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു വന്‍ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ ചെയറിന് നേരെ പേപ്പറുകള്‍ എറിഞ്ഞു. അംഗങ്ങള്‍ ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറി പ്രതിഷേധിക്കുകയായിരുന്നു. അമരീന്ദര്‍ സിംഗ് രാജ വാറിംഗ്, ഗുര്‍ജീത് സിംഗ് ഔജ്ല, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, പ്രശാന്ത് പഡോള്‍, കിരണ്‍ കുമാര്‍ റെഡ്ഡി, മാണിക്കം ടാഗോര്‍ എന്നീ കോണ്‍ഗ്രസ് എംപിമാരേയും സിപിഐഎം എംപി എസ് വെങ്കിടേഷനേയുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നടപടി നേരിട്ട അംഗങ്ങള്‍ക്ക് ഒപ്പം രാഹുല്‍ ഗാന്ധി സഭാകവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കരസേന മുന്‍ മേധാവി എം എം നരവനയുടെ പുസ്തകത്തെക്കറിച്ചുള്ള കാരവാന്‍ മാഗസിനിലെ ലേഖനമാണ് ഇന്നും പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ പോരിന് വഴിവച്ചത്. ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് വിട്ടു കൊടുത്തു എന്നത് ഉള്‍പ്പെടെ ഓര്‍മകുറിപ്പില്‍ കേന്ദ്രത്തിനെതിരെ നിരവധി പരാമര്‍ശങ്ങള്‍ ഉണ്ടെന്ന ‘കാരവന്‍’ മാഗസിനിലെ ലേഖനമാണ് രാഹുല്‍ ഗാന്ധി സ്പീക്കറിന് നല്‍കിയത്.

2019 ഡിസംബര്‍ 31 മുതല്‍ 2022 ഏപ്രില്‍ 30 വരെ ഇന്ത്യന്‍ ആര്‍മിയുടെ 28-ാമത് ചീഫ് ഓഫ് ആര്‍മി സ്റ്റാഫായി സേവനമനുഷ്ഠിച്ച ജനറല്‍ നരവനെയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകമാണ് വിവാദങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ചതായി ആമസോണ്‍ ലിസ്റ്റ് ചെയ്തിക്കുന്ന ഈ പുസ്തകം ഇന്ത്യയില്‍ ലഭ്യമല്ല. പുസ്തകത്തിലെ ചില സുപ്രധാന പരാമര്‍ശങ്ങളെക്കുറിച്ചാണ് കാരവാന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനം. പുസ്തകനം പ്രസിദ്ധീകരിക്കപ്പെട്ടോ ഇല്ലയോ എന്നതില്‍ ഇന്നലെ തര്‍ക്കം തുടര്‍ന്നതോടെ പുസ്തകത്തിന്റെ ആധികാരിതകയെക്കുറിച്ച് സംശയമുണര്‍ന്ന പശ്ചാത്തലത്തിലാണ് കാരവാന്‍ പ്രസിദ്ധീകരിച്ച ലേഖനം രാഹുല്‍ സ്പീക്കര്‍ക്ക് നല്‍കിയത്.

എന്നാല്‍ ലേഖനത്തെക്കുറിച്ച് രാഹുല്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പാര്‍ലമെന്റ് കാര്യ മന്ത്രി കിരണ്‍ റിജിജു തടസവാദം ഉന്നയിച്ചു. കഴിഞ്ഞ ദിവസം സ്പീക്കര്‍ റൂളിങ് നല്‍കിയ ലേഖനം വീണ്ടും സഭയില്‍ ചര്‍ച്ചയാക്കാന്‍ സാധിക്കില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. താനൊന്ന് സംസാരിക്കട്ടേ എന്ന് രാഹുല്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അവസരം നിഷേധിക്കപ്പെട്ടതോടെ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*