ഓഹരി വിപണിയില്‍ ‘ബ്ലഡ് ഷെഡ്’, പത്തുമാസത്തെ താഴ്ന്ന നിലയില്‍; സെന്‍സെക്‌സ് 2300 പോയിന്റ് കൂപ്പുകുത്തി

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയില്‍. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനമാണ് ഇടിഞ്ഞത്. ഒറ്റയടിക്ക് സെന്‍സെക്‌സ് 2300 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,750ല്‍ താഴെയെത്തി.

വിപണിയിലെ എല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. വലിയ തോതിലുള്ള വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണി നേരിടുന്നത്. നിഫ്റ്റി സ്‌മോള്‍ കാപ് 100, നിഫ്റ്റി മിഡ്കാപ് 100 സൂചികകള്‍ മൂന്ന് ശതമാനമാണ് താഴ്ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 26 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. നിലവില്‍ ബാരലിന് 114 ഡോളറിന് മുകളിലാണ് ബ്രെന്‍ഡ് ക്രൂഡ് വില. ഇത് 2022ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണ്.

എണ്ണ ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ക്രൂഡ് വില വര്‍ധന സമ്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇതിന് പുറമേ ഏഷ്യന്‍ വിപണികള്‍ നഷ്ടം നേരിട്ടതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. കഴിഞ്ഞദിവസം അമേരിക്കന്‍ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കിനെ തുടര്‍ന്ന് രൂപ കൂപ്പുകുത്തിയതും വിപണിയില്‍ പ്രതിഫലിച്ചു. ഡോളറിനെതിരെ 46 പൈസയുടെ നഷ്ടത്തോടെ 92.28 എന്ന നിലയിലാണ് രൂപ. എസ്ബിഐ, ശ്രീറാം ഫിനാന്‍സ്, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*