എന്തുകൊണ്ട് കെഎസ്ആര്‍ടിസി മാത്രം നഷ്ടത്തില്‍ ഓടുന്നു?; ചോദ്യവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: നഷ്ടം സഹിച്ച് കെഎസ്ആര്‍ടിസി എന്തിന് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീംകോടതി. സ്വകാര്യ ബസുകള്‍ ലാഭത്തില്‍ ഓടുമ്പോള്‍, എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ സ്ഥാപനം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ട് ഇത്രയേറെ നഷ്ടം ഉണ്ടാകുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രൊവിഡന്റ് ഫണ്ട് തുക ജീവനക്കാരന്റെ അവകാശമാണ്. ഏതെങ്കിലും സ്ഥാപനത്തിന്റെ ഔദാര്യമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

കെഎസ്ആര്‍ടിസിയില്‍ ഇന്‍സ്‌പെക്ടര്‍ ആയി വിരമിച്ച പ്രദീപ് ഡി നായര്‍ എന്ന വ്യക്തിയുടെ വിരമിക്കല്‍ ആനുകൂല്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുമ്പോഴാണ് കോടതി കെഎസ്ആര്‍ടിസിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

കെഎസ്ആര്‍ടിസി ലാഭം മാത്രം നോക്കി ഓടിക്കുന്ന സ്ഥാപനമല്ല. കളക്ഷന്‍ കാര്യമായിട്ട് ഇല്ലാത്ത സ്ഥലത്തും ജനതാല്‍പ്പര്യം പരിഗണിച്ച് ബസുകള്‍ ഓടിക്കേണ്ടി വരുന്നുണ്ട്. അക്കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതാണെന്ന് കെഎസ്ആര്‍ടിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. വിരമിക്കല്‍ ആനുകൂല്യവുമായി ബന്ധപ്പെട്ട കേസില്‍ കെഎസ്ആര്‍ടിസിയാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ എതിര്‍കക്ഷിയായ മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*