‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്നും വിമര്‍ശിച്ചു. ആരോപണങ്ങളിലെ ചില വരികള്‍ അപകടകരമായ ഒഫന്‍സിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അത് പൊലീസ് അന്വേഷണത്തില്‍ പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്നും ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന കപ്പ് വീണുടഞ്ഞു. ഇനിയാ കപ്പുമായി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വരരുത്. കപ്പും പിടിച്ചുകൊണ്ട് നില്‍ക്കുന്ന പടമായിരിക്കും ഞങ്ങളുടെ പ്രചാരണത്തില്‍ ഇനി ഉപയോഗിക്കാന്‍ പോകുന്നത്. ഞങ്ങളുടെ നിലപാട് എന്താണെന്ന് ഓര്‍ക്കണം. ഞങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നാണ്. ഇവരൊക്കെ വര്‍ത്തമാനം മാത്രമേയുള്ളു. കാര്യത്തോടടുക്കുമ്പോള്‍ ഇവരുടെയൊക്കെ നിലപാട് കണ്ടോ. ഇത് ആളെപ്പറ്റിക്കലാത്. ഈ സംഭവത്തിലൂടെ എക്‌സോസ്ഡ് ആയത് ഗതാഗതമന്ത്രിയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഐഎമ്മുമൊക്കെയാണ്. മറ്റുള്ളവരുടെ കാര്യം വരുമ്പോള്‍ എന്ത് ആവേശമായിരുന്നു- അദ്ദേഹം പറഞ്ഞു.

കേസുകൊടുക്കില്ല എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. പക്ഷേ ഇങ്ങനെയൊരു കുറ്റം ചെയ്തു എന്നറിഞ്ഞിട്ട് ഒളിച്ചുവയ്ക്കുന്നത് കുറ്റകൃത്യമാണ്. കുടുംബപ്രശ്നം മാത്രമായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ഗണേഷ് കുമാറിന്റേത്. ഇപ്പോഴത്തെ സാഹചര്യം അതിലും വലുതാണ്. മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളല്ലല്ലോ നടപടി എടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ മകളുടെ പേര് വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ല – വിഡി സതീശന്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*