മണ്ണെണ്ണ സബ്‌സിഡി 50 രൂപയായി വര്‍ധിപ്പിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ലിറ്ററിന് 25 രൂപയായിരുന്ന സബ്സിഡി 50 രൂപയായി വര്‍ധിപ്പിച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

പത്തു വര്‍ഷത്തിലേറെയായി മണ്ണെണ്ണ സബ്സിഡിയില്‍ മാറ്റം വരുത്തിയിട്ടില്ലാത്ത സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം. മത്സ്യബന്ധനത്തിനായി മത്സ്യഫെഡ് വഴി അനുവദിക്കുന്ന മണ്ണെണ്ണയ്ക്കാണ് ഈ അധിക ആനുകൂല്യം ലഭ്യമാകുക. ജസ്റ്റിസ് (റിട്ട) ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ഇന്ധനവില വര്‍ധന മൂലം പ്രതിസന്ധിയിലായ തീരദേശ മേഖലയെ സഹായിക്കാന്‍ പ്രത്യേക സബ്സിഡി നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 24-ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

മണ്ണെണ്ണയുടെ വിപണി വില കുതിച്ചുയരുകയും കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന സാമ്പത്തിക ഭാരം കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രം മണ്ണെണ്ണ വിഹിതം കുറയ്ക്കുന്നത് തീരദേശത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം വര്‍ദ്ധിപ്പിച്ചത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകും.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി 34.18 കോടി രൂപയുടെ മണ്ണെണ്ണ ഗ്രാന്റ് നേരത്തെ അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് സംസ്ഥാനത്തെ എല്ലാ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ സബ്സിഡി തുക വര്‍ദ്ധിപ്പിച്ചത്. തീരദേശത്തിന്റെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി സജി ചെറിയാന്‍ കൂട്ടിചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*