ശബരിമല യുവതീ പ്രവേശനം; ‘ ഞങ്ങള്‍ എന്നും വിശ്വാസികള്‍ക്കൊപ്പം; സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാട്’; വിഎന്‍ വാസവന്‍

ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാടാണെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്നും വിശ്വാസികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് മാത്രമേ സര്‍ക്കാര്‍ മുന്നോട്ടു പോകു എന്നും അദ്ദേഹം പറഞ്ഞു. 

ആചാരങ്ങളുമായി പാണ്ഡിത്യം ഉള്ളവരുമായി ചര്‍ച്ചചെയ്ത് വേണം തീരുമാനമെടുക്കാനെന്നും മുന്‍പ് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴ് കാര്യങ്ങളാണ് കോടതി ഒരു ചോദ്യ രൂപത്തില്‍ ഗവണ്‍മെന്റിനോട് സത്യവാങ്മൂലം കൊടുക്കാന്‍ പറഞ്ഞിരിക്കുന്നത്. കോടതിക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള ഭരണഘടനാപരമായ അധികാരവും അവകാശത്തെയും സംബന്ധിച്ചുള്ള നമ്മുടെ അഭിപ്രായങ്ങള്‍, അതെല്ലാം ചേര്‍ത്തുകൊണ്ടുള്ളതാണ് ഏഴ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. 2007ല്‍ നമ്മള്‍ കൊടുത്ത ഒരു സത്യവാങ്മൂലമുണ്ട്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ആചാര കാര്യങ്ങളില്‍ പാണ്ഡിത്യമുള്ളവരും ഒപ്പം സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുമുള്ള വിദഗ്ദ സമിതിയായിരിക്കണം എന്നുള്ള അഭിപ്രായം 2007ല്‍ സുപ്രീംകോടതി മുന്‍പാകെ സംസ്ഥാന ഗവണ്‍മെന്റ് കൊടുത്തിട്ടുണ്ട്. ആ കാര്യം കൂട്ടിച്ചേര്‍ക്കും. എല്ലാ കാലത്തും വിശ്വാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകണം എന്ന നിലപാടായിരിക്കും ഗവണ്‍മെന്റിന് ഉണ്ടായിരിക്കുക. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കുന്ന ഘട്ടത്തില്‍ അത് സംബന്ധിച്ച കാര്യങ്ങളും പറയും – അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടും ഗവണ്‍മെന്റ് നിലപാടും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണ് എല്ലാ കാലത്തും. പാര്‍ട്ടി സെക്രട്ടറിയും അത് തന്നെയാണ് പറയുന്നു.

സുപ്രീംകോടതി ഒരു വിധി പറഞ്ഞാല്‍ അതിനെതിരെ പറയാന്‍ സാധിക്കില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. ആ വിധിയുണ്ടാക്കിയത് ബിജെപിയുടെ ദില്ലിയിലെ ചില വക്കീലന്മാരാണ്. ജന്മഭൂമി പത്രം അടക്കം ചരിത്രപരമായ വിധി എന്നാണ് പറഞ്ഞത് – മന്ത്രി ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*