കൊല്ലം കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴാണ് കാറിൽ എത്തിയ സംഘം ആക്രമിച്ചത്. അതുല്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്ന്നെത്തി ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതുലിന്റെ കാറിനെ ഇടിച്ച് കുഴിയിലേക്ക് ഇറക്കിയ ശേഷം പുറത്തേക്കിറക്കി വെട്ടുകയായിരുന്നു. ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്.
കാറിലെത്തിയ സംഘം മറ്റൊരു ഗുണ്ടാ സംഘമാണെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ അതുലിനെ കരുനാഗപ്പള്ളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതുലിന്റെ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പട്ടാപ്പകല്‍ നടുറോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെ കഴിഞ്ഞവർഷം മാർച്ച് 27നാണ് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായിരുന്നു അലുവ അതുൽ. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.



Be the first to comment