നിയമസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രനെയും, കെ സുധാകരനെയും അടൂർ പ്രകാശിനെയും പരിഗണിക്കണമെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ആർ ശങ്കറിന് ശേഷം പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ചില സമുദായങ്ങൾ ഇതെല്ലാം കുത്തക അവകാശമായി കാണുന്നുണ്ട്. ഇന്നുള്ളവരിൽ വച്ച് മൂന്നു പേർക്കും നേതൃസ്ഥാനത്തിന് അർഹതയുണ്ടെന്ന് മഠാധിപതി സ്വാമി സച്ചിദാനന്ദ അവകാശപ്പെട്ടു.
കോൺഗ്രസിൽ ജയിക്കുന്ന മണ്ഡലങ്ങൾ പിന്നാക്ക സമുദായങ്ങൾക്ക് നൽകുന്നില്ല. വർഷങ്ങളായി പിന്നാക്ക വിഭാഗങ്ങൾ അവഗണിക്കപ്പെടുന്നു. ക്രൈസ്തവ ഇസ്ലാം വിഭാഗത്തിൽ അവരുടെ പരാതികൾ പരിഹരിക്കാൻ ഇടപെടലുകൾ ഉണ്ടാകുന്നു. പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി ആരുമില്ല.
എല്ലാ മുന്നണികളും അവഗണിക്കുന്നുണ്ട്. കരുണാകരന്റെയും ആന്റണിയുടെയും കാലങ്ങൾ വരെ എല്ലാവരെയും ഉൾപ്പെടുത്തിയിരുന്നു. പിന്നീട് തോൽക്കുന്ന മണ്ഡലങ്ങളിൽ മാത്രമാണ് പരിഗണിക്കുന്നത്. പരിഹാരം ഉണ്ടാക്കാൻ രാഹുൽഗാന്ധിക്ക് നിവേദനം നൽകി.ജയിക്കുന്ന മണ്ഡലങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാധിനിധ്യം വേണം. ഈഴവർക്കും വിശ്വകർമജർക്കും എസ് സി എസ് ടി വിഭാഗങ്ങൾക്കും അവസരം വേണമെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
സിപിഐഎമ്മിൽ വർക്കലയിൽ ജോയ് മത്സരിക്കുന്നുണ്ട്. ശിവഗിരി മഠത്തിന്റെ നിർദ്ദേശങ്ങൾ പാർട്ടി അംഗീകരിച്ചിട്ടുണ്ട്. പക്ഷേ മതിയായ പ്രാധിനിത്യം ഇപ്പോഴും ലഭിച്ചിട്ടില്ല. ബിജെപിയിൽ രണ്ടുമൂന്ന് വ്യക്തികൾ കഴിഞ്ഞാൽ നേതൃത്വത്തിൽ പിന്നാക്ക വിഭാഗങ്ങൾ വളരെ കുറവാണ്. സിപിഎം പ്രാതിനിധ്യം നൽകിയില്ലെങ്കിലും ശക്തമായ പ്രതികരണം ഉണ്ടാകും. രാഹുൽ ഗാന്ധി നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അത് പരിഗണിക്കുമെന്ന വിശ്വാസമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment