ന്നാ തുടങ്ങുവല്ലേ! നേമത്ത് സിപിഎമ്മിന്റെ ‘പ്രോഗ്രസ് കാര്‍ഡ്’; ബിജെപിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച് വി ശിവന്‍കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനം രാഷ്ട്രീയ ചൂട് പിടിച്ചു കഴിഞ്ഞു. ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് നേമം. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി.

എല്‍ഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ മാറ്റങ്ങള്‍ എന്നിവ എണ്ണിപ്പറഞ്ഞു കൊണ്ട് ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ശിവന്‍ കുട്ടി ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട നേമത്തെ വോട്ടര്‍മാരെ, എന്റെ ഹൃദയം നിറഞ്ഞ നാട്ടുകാരെ,

കഴിഞ്ഞ കുറച്ചു കാലങ്ങളായി നേമം മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ച് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ. നുണപ്രചരണങ്ങള്‍ കൊണ്ട് വികസനക്കുതിപ്പിനെ തമസ്‌കരിക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണ്.

അതുകൊണ്ടുതന്നെ, രണ്ടായിരത്തി ഇരുപത്തിയൊന്ന് മുതല്‍ നമ്മള്‍ ഒരുമിച്ച് ഈ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ കൃത്യമായ കണക്കുകള്‍ നിങ്ങളുടെ മുന്നില്‍ വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നേമത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത വിധത്തിലുള്ള വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇവിടെ സംഭവിച്ചത്. വിദ്യാഭ്യാസ മേഖല മുതല്‍ അടിസ്ഥാന സൗകര്യ വികസനം വരെ നീളുന്ന ബൃഹത്തായ പദ്ധതികളാണ് നമ്മള്‍ പൂര്‍ത്തിയാക്കിയതും നടന്നുകൊണ്ടിരിക്കുന്നതും.

വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നാം കൊണ്ടുവന്നത്. മണ്ഡലത്തിലെ 22 സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 97 കോടി രൂപയാണ് നാം അനുവദിച്ചത്. ചാലയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ.റ്റി.ഐ. കെട്ടിടവും പുത്തന്‍ തലമുറ കോഴ്സുകളും ആരംഭിക്കാന്‍ 18 കോടി രൂപ ചെലവഴിച്ചു. കമലേശ്വരം സ്‌കൂളില്‍ നൈപുണ്യ വികസന കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയതിനൊപ്പം വാഴമുട്ടം സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനും നമുക്ക് സാധിച്ചു.

ആരോഗ്യ മേഖലയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. നേമം താലൂക്ക് ആശുപത്രി വികസനത്തിനായി 30 കോടി രൂപയും ഐരാണിമുട്ടം ഹോമിയോ കോളേജ് വികസനത്തിന് 14 കോടി രൂപയും നാം അനുവദിച്ചു. പൂജപ്പുര പഞ്ചകര്‍മ്മ ആയുര്‍വേദ ആശുപത്രി, ഹോസ്റ്റല്‍ മന്ദിരം എന്നിവയ്ക്കായി ഏകദേശം 13 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്.

യാത്രാസൗകര്യങ്ങളുടെ കാര്യത്തിലും നേമം ഇന്ന് ഏറെ മുന്നിലാണ്. മണ്ഡലത്തിലെ നൂറ്റി നാല് റോഡുകള്‍ക്കായി ഇരുന്നൂറ്റി തൊണ്ണൂറ് കോടി രൂപയാണ് നാം നീക്കിവെച്ചത്. ഇതില്‍ 20 വര്‍ഷമായി മുടങ്ങിക്കിടന്ന തിരുമല – തൃക്കണ്ണാപുരം റോഡ് വികസനം ഉള്‍പ്പെടുന്നുവെന്നത് ഏറെ അഭിമാനകരമാണ്.

കല്ലാട്ടുമുക്കിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ഏഴ് കോടി എണ്‍പത്തിയേഴ് ലക്ഷം രൂപ മുടക്കി പുതിയ പദ്ധതി നടപ്പാക്കി. അതോടൊപ്പം അട്ടക്കുളങ്ങര – തിരുവല്ലം റോഡിന്റെ നവീകരണത്തിനായി നാല് കോടി രൂപയും, 7 പുതിയ പാലങ്ങള്‍ക്കായി അറുപത്തിയെട്ട് കോടി തൊണ്ണൂറ്റി നാല് ലക്ഷം രൂപയും നാം ചെലവഴിച്ചു. നേമം മണ്ഡലത്തില്‍ 20 കോടി രൂപ ചെലവില്‍ പുതിയ രജിസ്ട്രേഷന്‍ കോംപ്ലക്സ് യാഥാര്‍ത്ഥ്യമാക്കി.

ആറ്റുകാല്‍ അര്‍ബന്‍ കമ്മ്യൂണിറ്റി സെന്റര്‍, സിവറേജ് പദ്ധതികള്‍, സത്യന്‍ നഗറിലെ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം എന്നിവയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പൂര്‍ത്തിയായി. പരിസ്ഥിതി ജലസംരക്ഷണ മേഖലകളില്‍ 15 കുളങ്ങള്‍ നവീകരിക്കുകയും മുട്ടാര്‍ തോട്, കരമനയാര്‍, കിള്ളിയാര്‍ എന്നിവയുടെ സംരക്ഷണത്തിനായി 27 കോടിയിലധികം രൂപ ചെലവഴിക്കുകയും ചെയ്തു.

ഈ അവസരത്തില്‍ എനിക്ക് ബിജെപി നേതൃത്വത്തോടും ചിലത് ചോദിക്കാനുണ്ട്. രണ്ടായിരത്തി പതിനാറ് മുതല്‍ രണ്ടായിരത്തി ഇരുപത്തിയൊന്ന് വരെയുള്ള കാലയളവില്‍ ഒരു ബിജെപി പ്രതിനിധിയായിരുന്നല്ലോ ഈ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്.

ആ അഞ്ചു വര്‍ഷം കൊണ്ട് നേമത്ത് എന്ത് വികസനമാണ് ഉണ്ടായതെന്ന് ജനങ്ങളോട് പറയാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? അന്ന് നടന്ന വികസന പ്രവര്‍ത്തനങ്ങളും രണ്ടായിരത്തി ഇരുപത്തിയൊന്ന് മുതല്‍ രണ്ടായിരത്തി ഇരുപത്തിയെട്ട് വരെയുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തെ വികസന പ്രവര്‍ത്തനങ്ങളും തമ്മില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് ഞാന്‍ ബിജെപി

സ്ഥാനാര്‍ത്ഥിയെ ക്ഷണിക്കുകയാണ്. നാടിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ പരാജയമായിരുന്നു എന്നതിന്റെ തെളിവാണ് ഇന്ന് ഇടതുപക്ഷം വിജയിച്ചപ്പോള്‍ നേമത്ത് കാണുന്ന ഈ വികസനക്കുതിപ്പ്. പ്രസംഗമല്ല പ്രവൃത്തിയാണ് വികസനമെന്ന് നേമത്തെ ജനങ്ങള്‍ക്കറിയാം. ഈ വികസന രേഖയുമായി ഞങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങുകയാണ്. നുണപ്രചരണങ്ങള്‍ കൊണ്ട് ഈ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കും കഴിയില്ല.

വിശ്വാസപൂര്‍വ്വം,

വി. ശിവന്‍കുട്ടി

Be the first to comment

Leave a Reply

Your email address will not be published.


*