നാല്പത് വര്‍ഷത്തെ കാത്തിരിപ്പ്! ഒടുവില്‍ 75ാം വയസില്‍ ആദ്യ ഓസ്‌കര്‍; മികച്ച സഹനടിയായി എയ്‌മി മാഡിഗന്‍

ലൊസാഞ്ചലസ്: നാല്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എയ്‌മി മാഡിഗനെ തേടി ഓസ്‌കാര്‍ പുരസ്‌കാരമെത്തി. 98ാമത് ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരത്തിനായി മാഡിഗന്‍റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഡോള്‍ബി തിയേറ്ററില്‍ വലിയ കരഘോഷമായിരുന്നു.

സാക്ക് ക്രഗര്‍ സംവിധാനം ചെയ്‌ത ഹൊറര്‍ ത്രില്ലര്‍ ചിത്രം വെപ്പണ്‍സിലെ മികച്ച പ്രകടനത്തിനാണ് ഈ 75 കാരിക്ക് അവാര്‍ഡ് ലഭിച്ചത്. ഹോളിവുഡ് താരം എയ്‌മി മാഡിഗന് അത് മറക്കാനാവാത്ത നിമിഷമായി മാറി.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആ വേദിയില്‍ പേര് പ്രഖ്യാപിച്ചപ്പോള്‍ അത്ഭുതത്തോടെയും ഏറെ വൈകാരികവുമായാണ് മാഡിഗന്‍ അതിനോട് പ്രതികരിച്ചത്. താരത്തിന്‍റെ ആദ്യ ഓസ്‌കര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയപ്പോള്‍ വലിയ ആരവവും കരഘോഷവും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് സോ സല്‍ദാനയാണ് പുരസ്‌കാരം സമ്മാനിച്ചത്.

ആദ്യ ഓസ്‌കര്‍ നോമിനേഷന് ശേഷം നാല്‍പത് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു ഈ നടിക്ക്. 1985 ൽ ‘ട്വൈസ് ഇൻ എ ലൈഫ് ടൈം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവർ ആദ്യമായി നോമിനേഷൻ നേടിയത്. ആദ്യ നോമിനേഷനും ആദ്യ വിജയത്തിനും ഇടയിലുള്ള ഏറ്റവും വലിയ ഇടവേളയ്ക്ക് ശേഷാണ് ഈ ചരിത്രനേട്ടം.

“വലിയ ഭാരം അനുഭവപ്പെടുന്നു”, എന്നുപറഞ്ഞുകൊണ്ടാണ് മാഡിഗന്‍ തന്‍റെ പ്രസംഗം ആരംഭിച്ചത്. ഓസ്‌കര്‍ ജേതാക്കളെ സാധാരണയായ അവരുടെ പ്രസംഗങ്ങളില്‍ അധികം ഉള്‍പ്പെടുത്തരുതെന്ന് തമാശരൂപത്തില്‍ അവര്‍ പറഞ്ഞു. ഈ അവാര്‍ഡ് ലഭിക്കാന്‍ കാരണക്കാരനായ സംവിധാകന്‍ ക്രഗറിനോട് താരം നന്ദി പറഞ്ഞു. കഥാപാത്രത്തെ പൂര്‍ണമായി പര്യവേഷണം ചെയ്യാനും ചിത്രീകരിക്കുന്ന സമയത്ത് ആസ്വദിക്കാനും ഈ വേഷം അവസരം നല്‍കിയെന്നും അവാര്‍ഡ് വേളയില്‍ മാഡിഗന്‍ കൂട്ടിച്ചേര്‍ത്തു.

തുടർന്ന് അവൾ മകൾ ലില്ലിയ്ക്കും മരുമകൻ ഷോണിനും നന്ദി പറഞ്ഞു. അതോടൊപ്പം തമാശരൂപത്തില്‍ അവരുടെ വളര്‍ത്തു പട്ടികളോടും നന്ദി പറഞ്ഞു. ഭര്‍ത്താവ് നടന്‍ എഡ് ഹാരിസാനോടുള്ള നന്ദിയും രേഖപ്പെടുത്തി. “വളരെക്കാലമായി എഡ് എന്നോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം എന്‍റെ അരികില്ലായിരുന്നുവെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരന്നു”, മാഡിഗിന്‍ പറഞ്ഞു.

വെപ്പണ്‍സ് എന്ന ചിത്രത്തില്‍, അമേരിക്കയിലെ ഒരു നഗരത്തിലെ നിഗൂഢവും അസ്വസ്ഥതയുളവാക്കുന്നതുമായ ആന്‍റി ഗ്ലാഡിസ് എന്ന മന്ത്രവാദിനിയുടെ വേഷമാണ മാഡിഗന് അവാര്‍ഡിന് അര്‍ഹമാക്കിയത്. ഒരു രാത്രിയില്‍ നിരവധി സ്കൂള്‍ കുട്ടികള്‍ അപ്രത്യക്ഷമാകുന്ന കഥപറയുന്ന ചിത്രമാണ് വെപ്പണ്‍സ്. ഇതിന്‍റെ നിഗൂഢതയഴിക്കാന്‍ രോഗത്തോട് മല്ലിടുന്നതിനിടയില്‍ ജീവനോടെയിരിക്കാന്‍ മന്ത്രവാദം നടത്തുന്ന മന്ത്രവാദിനിയായി ഗ്ലാഡിസ് മാറുന്നു. ഇതാണ് ചിത്രം പറയുന്നത്.

അതേസമയം ഹൊറര്‍ സിനിമകളിലെ അഭിനയത്തിന് ഓസ്‌കര്‍ ലഭിക്കുന്നത് വളരെ കുറവാണ്. മുന്‍പ് ചുരുക്കം ചില അഭിനേതാക്കള്‍ക്ക് മാത്രമേ പുരസ്‌കാരം ലഭിച്ചിട്ടുള്ളു. അതുകൊണ്ട് തന്നെ മാഡിഗന്‍റെ ഈ വിജയത്തിനും വലിയ പ്രത്യേകതയുണ്ട്.

“വര്‍ഷങ്ങളായി ഹോളിവുഡ് തനിക്ക് ശക്തമായ വേഷങ്ങള്‍ നല്‍കുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് മാഡിഗന്‍ പറഞ്ഞു. തന്‍റെ ഫോണ്‍ റിങ്ങ് നിര്‍ത്തിയത് പോലെ തോന്നി. എന്നാല്‍ വെപ്പണ്‍ എന്ന ചിത്രം എല്ലാം മാറ്റിമറിക്കുകയും പ്രേക്ഷകര്‍ അവരുടെ കഴിവുകളെ ഓര്‍മിപ്പിക്കുകയും ചെയ്‌തു”, മാഡിഗന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*