‘അവസാനം സര്‍ക്കാരില്‍ നിന്ന് നല്ല തീരുമാനങ്ങളുണ്ടായി, പിണറായി ഭരണം തൃപ്തികരം’; മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: പിണറായി സര്‍ക്കാരിന്റെ ഭരണം തൃപ്തികരമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കഴിഞ്ഞ 5 വര്‍ഷക്കാലം സാമാന്യം തൃപ്തികരമായ ഭരണം നടത്തിയെന്നാണ് വിലയിരുത്തല്‍, നല്ല തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായി. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് പല കാര്യങ്ങളിലും വ്യക്തത വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞത്. സമയബന്ധിതമായി ചില കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ കുറെ കൂടി മെച്ചപ്പെട്ട പ്രതികരണങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ജെബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം സമയബന്ധിതമായി തീരുമാനം എടുത്തിരുന്നെങ്കില്‍ കുറെ കൂടി സ്വീകാര്യത സര്‍ക്കാരിന് ലഭിക്കുമായിരുന്നു. അവസാന സമയത്താണെങ്കിലും ഇക്കാര്യങ്ങളില്‍ കൃത്യത വരുത്തിയതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കര്‍ഷകരുടെ വിഷയം പരിഗണിക്കാതെ ഒരു മുന്നണിക്കും കേരളത്തില്‍ മുന്നോട്ട് പോകാനാവില്ല. ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സര്‍ക്കാര്‍ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇത് നിയമമാക്കണമെങ്കില്‍ ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുവാദം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരോ കാലഘട്ടത്തിലും സമകാലീന വിഷയങ്ങളെ വിലയിരുത്തി വോട്ടുചെയ്യാനാണ് വിശ്വാസികളെ പരിശീലിപ്പിച്ചിട്ടുള്ളത്. ആരുടെയും വോട്ട് ബാങ്കായി ക്രിസ്ത്യന്‍ സമുദായം നിന്നിട്ടില്ല. ഏതെങ്കിലും മുന്നണിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റായി സമുദായത്തെ കാണുന്നത്. ആ സമുദായത്തെ വില കുറച്ച് കാണുന്നതിന് തുല്യമാണ്. തങ്ങളെ പരിഗണിക്കുന്നവര്‍ക്ക് വോട്ട് നല്‍കുകയെന്ന നിലപാടാണ് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുക. പിണറായി സര്‍ക്കാരിന്റെ കാലത്ത് ചില കാര്യങ്ങളില്‍ അനുകൂല നിലപാടുണ്ടായെങ്കിലും ചില കാര്യങ്ങളിലുണ്ടായില്ല. ആര് ഭരണത്തില്‍ വന്നാലും സഭ കൃത്യമായ നിലപാട് എടുത്ത് മുന്നോട്ട് പോകുമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*