‘ ഞങ്ങള്‍ക്കാരുടെയും സഹായം വേണ്ട’; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്

ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ തനിക്കാരുടെയും സഹായം വേണ്ടെന്ന് ഡോണള്‍ഡ് ട്രംപ്. തങ്ങള്‍ക്കാരുടെയും സഹായം ആവശ്യമില്ലെന്നും ലോകത്തെ ഏറ്റവും ശക്തിയുള്ള രാഷ്ട്രമാണ് അമേരിക്കയെന്നും അമേരിക്കയ്ക്കാണ് ഏറ്റവും ശക്തമായ സൈന്യമുള്ളതെന്നും ട്രംപ് പറഞ്ഞു. സഖ്യകക്ഷികള്‍ ഏതു മട്ടില്‍ പ്രതികരിക്കുമെന്നറിയാനാണ് താന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്നും ട്രംപ് വ്യക്തമാക്കി. 

ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തോട് ലോകരാജ്യങ്ങള്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ പ്രതികരണം.അമേരിക്കന്‍ സഖ്യകക്ഷികളായ ജര്‍മനിയും സ്പെയ്നും ഇറ്റലിയും ഫ്രാന്‍സും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങള്‍ ട്രംപിന്റെ നിര്‍ദ്ദേശം നിരസിച്ചിരുന്നു.

ഹോര്‍മൂസില്‍ നാവികവിന്യാസത്തിന് സഖ്യകക്ഷികള്‍ സഹായിച്ചില്ലെങ്കില്‍ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് തള്ളിക്കൊണ്ടായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതികരണം. തങ്ങളോട് ആലോചിച്ചിട്ടല്ല അമേരിക്ക പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതെന്ന് ജര്‍മനി പരസ്യമായി നിലപാടെടുത്തു. യുദ്ധക്കപ്പലുകള്‍ ഹോര്‍മൂസിലേക്ക് അയക്കുന്നത് യുദ്ധം വ്യാപിക്കാനെ ഇടയാക്കുകയുള്ളുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമെറും വ്യക്തമാക്കി. തന്റെ അഭ്യര്‍ത്ഥന ലോകനേതാക്കള്‍ പരസ്യമായി തള്ളിയത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ തനിക്കാരുടെയും സഹായം വേണ്ടെന്നും സഖ്യകക്ഷികള്‍ ഏതു മട്ടില്‍ പ്രതികരിക്കുമെന്നറിയാനാണ് താന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്നും ട്രംപ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതിനിടെ ഫെബ്രുവരി 28ന് നടന്ന അമേരിക്കന്‍ ആക്രമണത്തില്‍ നിന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നുവെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ആയത്തുല്ല അലി ഖമനയിയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ നിന്നും മുജ്തബ പുറത്തിറങ്ങിയ സമയത്താണ് കോമ്പൗണ്ടില്‍ മിസൈലുകള്‍ പതിച്ചത്. മുജ്തബയ്ക്ക് കാലിന് ചെറിയ പരിക്കു മാത്രമേയുള്ളുവെന്നും ദ ടെലഗ്രാഫ് പറയുന്നു.

മധ്യ ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലിലെ പൊലീസ് ആസ്ഥാനത്തേക്കും സുരക്ഷാസേനാകന്ദ്രങ്ങളിലേക്കും ഡ്രോണ്‍ ആക്രമണം നടത്തിയതായും ഇറാന്‍ അവകാശപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനു സമീപം കനത്ത സ്ഫോടനങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*