ഇംഗ്ലണ്ടിൽ ഏപ്രില്‍ മുതല്‍ കൗണ്‍സില്‍ ടാക്‌സ്, ടി വി ലൈസന്‍സ് ഫീസ് എന്നിവ വര്‍ധിക്കും. നികുതി വര്‍ദ്ധനവ് കുടുംബ ബജറ്റില്‍ വലിയ മാറ്റമായിരിക്കും ഉണ്ടാക്കുക. മദ്ധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം മൂലമാണെന്ന് വിലയിരുത്തപ്പെടുന്ന പണപ്പെരുപ്പം ഈ ഭാരം കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഏപ്രില്‍ ആറു മുതലാണ് നികുതി വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുക.
ഇംഗ്ലണ്ടിലെ ഉയര്‍ന്ന ടയറിലുള്ള കൗണ്‍സിലുകളില്‍ 80 ശതമാനവും ഏപ്രില്‍ മുതല്‍ നികുതിയില്‍ ചുരുങ്ങിയത് 4.99 ശതമാനത്തിന്റെയെങ്കിലും വര്‍ദ്ധനവ് വരുത്തും. എന്നാല്‍ ഏഴ് തദ്ദേശ ഭരണകൂടങ്ങള്‍ക്ക് നികുതി ഒന്‍പതു ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നോര്‍ത്ത് സോമെര്‍സെറ്റ്, ഷ്രോപ്ഷയര്‍, വോഴ്സ്റ്റര്‍ഷയര്‍ എന്നിവിടങ്ങളില്‍ നികുതിയില്‍ 8.99 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടാവുക. വിന്‍ഡറിലും, മെയ്ഡന്‍ഹെഡിലും ട്രഫോര്‍ഡിലും വാരിംഗ്ടണിലും 7.49 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകും.
ഏപ്രില്‍ ഒന്നു മുതല്‍ ബിബിസി ടിവി ലൈസന്‍സ് നിരക്കും വര്‍ദ്ധിക്കുകയാണ്. നിലവില്‍ 174.50 പൗണ്ടുള്ള ലൈസന്‍സ് ഫീസ് 180 പൗണ്ടായാണ് വര്‍ദ്ധിക്കുക. പെന്‍ഷന്‍ ക്രെഡിറ്റ് ലഭിക്കുന്ന 75 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ ലൈസന്‍സ് തുടര്‍ന്നും ലഭിക്കും. അതുപോലെ ഇംഗ്ലണ്ടിലും വെയില്‍സിലും വാട്ടര്‍ ബില്ലില്‍ 5.4 ശതമാനം വര്‍ദ്ധനവാണ് ഏപ്രിലില്‍ വരാനിരിക്കുന്നത്.



Be the first to comment