മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക മികച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതകളെ ഉൾപ്പെടുത്തി മികച്ച സ്ഥാനാർഥി പട്ടികയാണ് പുറത്തിറക്കിയതെന്ന് പിഎംഎ സലാം പറഞ്ഞു. എംകെ മുനീർ ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്വയം മാറിയതാണെന്നും പാർട്ടിയിൽ പ്രഥമ പരിഗണന തന്നെ ലഭിക്കുമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
ഇത്രയും സമഗ്രമായ സ്ഥാനാർഥി പട്ടിക രാഷ്ട്രീയ ചരിത്രത്തിൽ ഒരത്ഭുതമാണെന്ന് പിഎംഎ സലാം പറഞ്ഞു. ഒരുപാട് പുതുമുഖങ്ങൾ, യുവാക്കൾ, പരിചയ സമ്പന്നർ എന്നിവരെയുൾപ്പെടുത്തിയ സ്ഥാനാർഥി പട്ടികയാണ്. എല്ലാ നേതാക്കളുമായും പോഷക സംഘടനകളുമായി ചർച്ച ചെയ്താണ് പട്ടിക തയാറാക്കിയതെന്ന് അദേഹം പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ബാക്കി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് അദേഹം വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് വനിതകളെ ഉൾപ്പെടുത്തിയാണ് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെഎം ഷാജി വേങ്ങരയിലും മത്സരിക്കും. പി കെ ഫിറോസ് കൊടുവള്ളിയിൽ മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയ മത്സരിക്കും. പുനലൂർ, ചേലക്കര സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്. കോഴിക്കോട് സൌത്തിൽ അഡ്വ. ഫൈസൽ ബാബു മത്സരിക്കും.



Be the first to comment