സീറ്റ് നിഷേധിച്ചതിൽ മറുപടി പറയേണ്ടത് കോൺഗ്രസ് നേതൃത്വമെന്ന് വൈക്കത്ത് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന ദളിത് ചിന്തകൻ സണ്ണി എം കപിക്കാട്. വി ഡി സതീശനാണ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് എന്തുകൊണ്ട് ഇത് മാറ്റി എന്നറിയില്ല. താൻ ഗാന്ധിയെ വിമർശിച്ചത് ആശയപരമായെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
പരിഗണിക്കുന്നില്ല ആയിരുന്നുവെങ്കിൽ ആദ്യം തന്നെ നിഷേധിക്കണം ആയിരുന്നുവെന്ന് സണ്ണി എം കപിക്കാട് പറഞ്ഞു. തൻ്റെ പേര് ചർച്ചയായാപ്പോൾ കോൺഗ്രസ് നേതാക്കൾ അത് തള്ളിക്കളഞ്ഞില്ല. പ്രാദേശിക എതിർപ്പ് ഇതിന് കാരണമായി എന്ന് കരുതുന്നില്ല. അധികാരത്തിനുവേണ്ടി നടക്കുന്നവരാണ് ഒരു സമൂഹമെന്ന തെറ്റിദ്ധാരണ ഉണ്ടായെന്ന് അദേഹം പറഞ്ഞു. ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ വൈക്കത്ത് കെ ബിനിമോനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സണ്ണി എം കപിക്കാടിന്റെ പ്രതികരണം.
തർക്കങ്ങളും ചർച്ചകളും തുടരുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ 55 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്തിറക്കിയത്. കെ സുധാകരന്റെ കടുത്ത എതിർപ്പ് തള്ളി, എംപിമാർക്ക് സീറ്റ് നൽകേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചു. പാലക്കാട് രമേശ് പിഷാരടിയും മലമ്പുഴയിൽ എ സുരേഷുമാണ് സ്ഥാനാർഥികൾ. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അബ്ദുൾ റഷീദാണ് മത്സരിക്കുന്നത്. കണ്ണൂരും പെരുമ്പാവൂരും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.



Be the first to comment