സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാനാകില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്റില്‍ എത്തിയവര്‍ അസംബ്ലിയിലേക്ക് മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി കേന്ദ്രനേതൃത്വമാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രാപ്തനായ ആളല്ല താനെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്നു തന്നെ തീരുമാനമെടുക്കും. വളരെ സ്മൂത്തായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഞങ്ങളുടെ ഇടയിലുള്ള തര്‍ക്കം കൊണ്ടൊന്നുമല്ല സ്ഥാനാര്‍ത്ഥി പട്ടിക വൈകിയതെന്ന് മാധ്യമങ്ങള്‍ക്ക് അറിയാം. ഒരുകാലത്തും നടക്കാത്ത തരത്തിലുള്ള കലാപമാണ് കേരളത്തിലെ സിപിഎമ്മില്‍ നടക്കുന്നത്. എന്നിട്ടാണ് മൈക്രോസ്‌കോപ്പിക് ലെന്‍സുമായി ചിലര്‍ കോണ്‍ഗ്രസിനെ നോക്കി നടക്കുകയാണ്. ഇല്ലാത്ത കാര്യങ്ങള്‍ ആകാശത്തു നിന്നും പടച്ചുണ്ടാക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. പോക്കറ്റില്‍ നിന്നും കടലാസെടുത്ത് ഇതാണ് സ്ഥാനാര്‍ത്ഥി എന്നു പ്രഖ്യാപിക്കുന്ന പാര്‍ട്ടിയല്ല ഇത്. വിഡി സതീശനോ, കെപിസിസി പ്രസിഡന്റോ വന്നിരുന്ന് ഇതാണ് സ്ഥാനാര്‍ത്ഥി എഴുതിയെടുത്തോ എന്നു പറയുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് വന്നാല്‍ അതിന്റെ മെറിറ്റും ഡീ മെറിറ്റും ചര്‍ച്ച ചെയ്യും. അങ്ങനെ ഒരു സമന്വയത്തിലെത്തുകയാണ് ചെയ്യുന്നത്. അയാളുടെ ഭാര്യ ഇവിടെ, ഇയാളുടെ മകന്‍ അവിടെ എന്നൊക്കെ പറഞ്ഞ് പോക്കറ്റില്‍ നിന്നും കടലാസെടുത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയല്ല. കോണ്‍ഗ്രസിലെ ജനാധപത്യപ്രക്രിയയെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടതെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ഇത് ടീം യുഡിഎഫാണ്. സീറ്റു വിഭജന ചര്‍ച്ചയില്‍ ഒരു അലോസരവും ഉണ്ടായിട്ടില്ല. ലീഗ് 5 സീറ്റ് കൂടുതല്‍ ചോദിക്കുമെന്നൊക്കെയായിരുന്നു ചിലര്‍ വാര്‍ത്തകള്‍ എഴുതിയത്. എന്നാല്‍ ഒരു സീറ്റ് പോലും ലീഗ് കൂടുതലായി ചോദിച്ചിട്ടില്ല. ഒരു ഘടകകക്ഷി കോണ്‍ഗ്രസിന് രണ്ടു സീറ്റ് വിട്ടു നല്‍കുകയാണ് ചെയ്തത്. വൈക്കത്ത് സണ്ണി എം കപിക്കാടിന് സീറ്റ് നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നില്ല. അവരുടെ പത്ത് – അന്പത്തിമൂന്നു പേര്‍ കന്‍റോണ്‍മെന്‍റ് ഹൗസില്‍ സംസാരിക്കാന്‍ വന്നു. അവര്‍ സീറ്റ് ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ സീറ്റ് നല്‍കാമെന്നൊന്നും തനിക്ക് പറയാന്‍ പറ്റില്ലല്ലോ.

അക്കാര്യം പരിഗണിക്കാമെന്ന് അവരോട് പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നേതൃത്വവും മുന്നണി നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നും പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തപ്പോള്‍, അവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതാണ് നല്ലതെന്ന് വിലയിരുത്തി. ആ തീരുമാനം അദ്ദേഹത്തെ അറിയിച്ചു. അതാണുണ്ടായതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*