എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ; റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “.

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആട് യൂണിവേഴ്സിന്റെ മാത്രമായ വേറിട്ട ഹ്യൂമറും, എന്റർടെയ്ൻമെന്റും പാക്ക് ചെയ്ത ഒരു കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് ആണ് ചിത്രമെന്നാണ് ഇപ്പോൾ കിട്ടുന്ന പ്രേക്ഷക പ്രതികരണം. ആദ്യ ഷോ കഴിഞ്ഞപ്പപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ  ചിത്രം ബുക്ക് മൈ ഷോയിലും തരംഗമായി മാറുകയാണ്. മണിക്കൂറിൽ 20000 ത്തിന് മുകളിൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റു പോകുന്ന നാലാമത്തെ മാത്രം മലയാള ചിത്രം എന്ന നേട്ടമാണ് ആട് 3 സ്വന്തമാക്കിയത്. 23000 ത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈഷോയിലൂടെ ഈ ചിത്രത്തിന്റേതായി വിറ്റു പോയത്. എമ്പുരാൻ, തുടരും, ലോക എന്നീ ചിത്രങ്ങൾ മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങൾ. ബുക്ക് മൈ ഷോയിൽ വമ്പൻ ട്രെൻഡിങ് തുടരുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കേരളാ ഓപ്പണിങ്, ആഗോള ഓപ്പണിങ് എന്നിവ നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികളും ആട് ഫ്രാൻഞ്ചൈസിന്റെ ആരാധകരും ചിത്രത്തെ വരവേൽക്കുന്നത്.

“സമയം ഒരു നേർരേഖയല്ല. ഭൂതവും ഭാവിയും വർത്തമാനവും ഒരുമിച്ച് നിലനിൽക്കുന്നു… മനുഷ്യൻ പല കാലങ്ങളിലായി പല പല ജന്മങ്ങളായി ജീവിക്കുന്നു. സമയത്താൽ മാത്രം വേർതിരിക്കപ്പെട്ടുകൊണ്ട്…”
— ഹെർമൻ ഹെസ്സെ; എന്ന വാചകത്തോടെ ആരംഭിക്കുന്ന സിനിമ വചനങ്ങൾക്ക് തൊട്ടുപിന്നാലെ, ഷാജി പാപ്പൻ തന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് കണ്ടെത്തിയ വചനവും സ്‌ക്രീനിൽ കാണിക്കുന്നു

അവിടന്നങ്ങോട്ട് കോമഡിയും പിരീഡ് ഡ്രാമയും  ടൈം ട്രാവലുമെല്ലാം ചേർന്ന് പോകുന്ന ചിത്രം  പാപ്പനും ഡ്യൂഡും സർബത്ത് ഷമീറും സാത്താൻ സേവ്യറുമൊക്കെയായി രസകരമായാണ് മുൻപോട്ട് പോകുന്നത്. ഹ്യൂമർ ഫാന്റസി ഫൺ റൈഡ് ആയി ഒരുക്കിയിരിക്കുന്ന സിനിമ പറയാനുദ്ദേശിച്ച വിഷയങ്ങളെ അതി ലളിതമായി തന്നെയാണ് പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്. തീയേറ്ററുകളിൽ നിർത്താത്ത പൊട്ടിച്ചിരി ഉണർത്തുന്ന ചിത്രം 400 വർഷം വർഷം മുമ്പു നടക്കുന്ന കഥയും വർത്തമാന കാലത്തു നടക്കുന്ന കഥയും നോൺലീനിയർ എഡിറ്റിങിലൂടെ വ്യത്യസ്ത ടൈം ലൈനിൽ അവതരിപ്പിക്കുന്നു.

ധർമജനും ജയസൂര്യയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളും കൗണ്ടർ കോമഡികളുമാണ് പടത്തിന്റെ പ്രധാന ഹൈലൈറ്റ്. പാപ്പനും പദ്മനാഭ രാജാവുമായി ജയസൂര്യ അനായാസമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പാപ്പന്റെ പിള്ളേർടെ നിരയും പ്രകടനം കൊണ്ടും തമാശകൾ കൊണ്ടും കൈയ്യടി നേടുന്നുണ്ട്. സർബത്ത് ഷമീറും വറീത് മാപ്ലയുമായി വിജയ് ബാബുവും കയ്യടി നേടുന്നു. അസം ഖാനും ഡ്യൂഡുമായി വിനായകനും കേളു കുറുപ്പും അബുവുമായി സൈജു കുറുപ്പുമൊക്കെ രണ്ട് കാലഘട്ടങ്ങളിലും ചിരിയുടെ മാലപ്പടക്കം തീർക്കുന്നു. നീലക്കൊടുവേലിയും കമ്മട്ടവും തപ്പി പോയ ആദ്യ ഭാഗങ്ങൾ പോലെ തന്നെ മൂന്നാം ഭാഗത്തിലുമുണ്ട് എല്ലാവരും അന്വേഷിക്കുന്ന അപൂർവ വസ്തു.

പക്ഷേ അതിവിടെ ഒരു നക്ഷത്രധൂളിയാണ്. ഭൂതം ,ഭാവി ,വർത്തമാനം എന്നിങ്ങനെ മൂന്ന് കാലങ്ങളിലായി സഞ്ചരിക്കുന്ന ചിത്രം നക്ഷത്രധൂളിയുമായി ബന്ധപ്പെട്ട് തന്നെയാണ് മൂന്ന് കാലത്തേയും ചേർത്ത് വെച്ചിരിക്കുന്നത്. സിനിമയിൽ ഏറ്റവും അധികം കൈയ്യടി നേടുന്നത് ധർമജന്റെ സച്ചിൻ ക്ലീറ്റസ് തന്നെയാണ്. ചിരിക്ക് പുറമേ ആക്ഷനും പ്രാധാന്യം നൽകുന്നുണ്ട് മൂന്നാം ഭാഗം. നാടൻ തല്ലിന് പുറമേ യുദ്ധവും സിനിമയിലുണ്ട്. മുഴുനീള കോമഡി തന്നെയാണ് ചിത്രത്തിന്റെ ആകർഷണമെന്ന് പ്രേക്ഷകർ ഉറപ്പിച്ചു പറയുന്നു. സൈജു കുറുപ്പ്, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു, സണ്ണി വെയ്ൻ, രഞ്ജി പണിക്കർ, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, അജു വർഗീസ്, സുധി കോപ്പ, സേതുലക്ഷ്മി, ബിജുകുട്ടൻ തുടങ്ങി ആട് ഫ്രാഞ്ചൈസിയിലേക്ക് പുതുതായി എത്തിയ ഫുക്രു വരെയുള്ളവർ തന്റെ വേഷത്തോട് നീതി പുലർത്തി. വിദേശതാരമായ അല്ലെയ ബോൺ ആണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. തന്റെ മികച്ച സ്ക്രീൻ പ്രസൻസും ആക്ഷൻ രംഗങ്ങളിലെ മികവും കൊണ്ട് ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഇടംപിടിക്കാൻ അല്ലെയ ബോണിന് സാധിക്കുന്നുണ്ട്. അടുത്ത ഭാഗത്തിനുള്ള സൂചന നൽകി കൊണ്ടാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്.

വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ഈ ഫാന്റസി ചിത്രം നിർമിച്ചിരിക്കുന്നത്. ആട് ഫ്രാഞ്ചൈസിയുടെ ആവേശം നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിച്ച ഷാൻ റഹ്മാൻ തന്നെയാണ് ഇത്തവണയും പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. അഖിൽ ജോർജിന്റെ ഛായാഗ്രഹണവും ലിജോ പോളിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*