കേരളത്തിലെ ക്രിസ്ത്യാനികള്‍ അവഗണന നേരിടുന്നുവെന്ന് ജസ്റ്റിസ് ജെ ബി കോശി. ന്യൂനപക്ഷം’ എന്ന ലേബല്‍ മുസ്ലീം സമൂഹത്തിന് മാത്രമേ ബാധകമാകൂ എന്ന ധാരണ മാറ്റേണ്ട സമയമാണിതെന്ന് ജെബി കോശി പറയുന്നു.
കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷനെ നയിക്കുന്നയാളാണ്, പറ്റ്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ ജെ ബി കോശി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യയുടെ ആനുപാതികമായി ക്രിസ്ത്യാനികള്‍ക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുന്ന, ജസ്റ്റിസ് ജെബി കോശി കമ്മീഷന്റെ 357 പേജുള്ള റിപ്പോര്‍ട്ട് 2026 ഫെബ്രുവരി 26 ന് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
മുസ്ലീം സമൂഹത്തിന് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ആനുപാതികമല്ലാത്ത രീതിയില്‍ ലഭിക്കുന്നുണ്ടെന്നും, അതേസമയം പല ക്രിസ്ത്യന്‍ വിഭാഗങ്ങളും സാമ്പത്തികമായി ദുര്‍ബലമാണെന്നുമുള്ള സിറോ-മലബാര്‍ സഭ, ലാറ്റിന്‍ സഭ തുടങ്ങിയവയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ജെ ബി കോശി കമ്മീഷനെ നിയോഗിച്ചത്.
ക്രിസ്ത്യാനികള്‍ സാമൂഹികമോ വിദ്യാഭ്യാസപരമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥകള്‍ നേരിടുന്നുണ്ടോ എന്ന് പരിശോധിക്കാനും, മറ്റ് ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച് നേരിടുന്ന വിവേചനം വിലയിരുത്താനും, ഹൈറേഞ്ച്, കുട്ടനാട്, തീരദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനുമാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്.
നാല് ലക്ഷത്തിലേറെ നിവേദനങ്ങളാണ് ലഭിച്ചതെന്നും ജെ ബി കോശി പറഞ്ഞു. മുസ്ലീം സമൂഹത്തിന് അനുകൂലമായി വളച്ചൊടിക്കപ്പെട്ട സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലെ ഘടനാപരമായ പ്രശ്‌നങ്ങളും പരിശോധിച്ചു. ആശങ്കകള്‍ സര്‍ക്കാരിനെ അറിയിച്ചു, തിരുത്തല്‍ നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ട്.
മത്സര പരീക്ഷകള്‍ക്കായി ന്യൂനപക്ഷ കേന്ദ്രീകൃത പരിശീലന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സന്തുലിതമല്ലെന്ന് ജസ്റ്റിസ് ജെ ബി കോശി വ്യക്തമാക്കി. മലപ്പുറത്ത് നിരവധി പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചപ്പോള്‍, കോട്ടയത്തിന് ഒരെണ്ണം മാത്രമാണ് അനുവദിച്ചത്. അതാകട്ടെ, മുസ്ലീം ജനസംഖ്യ കൂടുതലുള്ള പ്രദേശമായ ഈരാറ്റുപേട്ടയിലാണ്.
ഒരു മദ്രസയോട് ചേര്‍ന്നാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇത് മറ്റ് സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തെ നിരുത്സാഹപ്പെടുത്തുന്നു. ഇതിനു പകരം പിന്നാക്ക ക്രിസ്ത്യന്‍ സമൂഹങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായി ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു.
ക്രിസ്ത്യാനികള്‍ വിവേചനം നേരിടുന്നു എന്നത് വസ്തുതയാണ്. ആനുകൂല്യങ്ങളുടെ ആനുപാതിക വിതരണത്തെക്കുറിച്ചുള്ള ഹൈക്കോടതി നിര്‍ദ്ദേശം ചില ആശങ്കകള്‍ ലഘൂകരിച്ചിട്ടുണ്ടെങ്കിലും, അസമത്വത്തിന് തെളിവുകളുണ്ട്.
മുസ്ലീം സമൂഹത്തിലെ ചില വിഭാഗങ്ങള്‍ വിദ്യാഭ്യാസത്തിലൂടെയും കുടിയേറ്റത്തിലൂടെയും മുന്നേറിയിട്ടുണ്ട്. എന്നാല്‍ ലാറ്റിന്‍ കത്തോലിക്കര്‍, മതം മാറിയ ക്രിസ്ത്യാനികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ സാമ്പത്തികമായി ദുര്‍ബലരായി തുടരുന്നുവെന്നും ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മുസ്ലീങ്ങൾക്ക് കൂടുതൽ വിലപേശൽ ശക്തിയും സംഖ്യാബലവും ഉള്ളതിനാൽ സർക്കാരുകൾക്ക് അവരുടെ ആവശ്യങ്ങൾ അവഗണിക്കുന്നത് ബുദ്ധിമുട്ടാണ്. വിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെട്ട ക്രിസ്ത്യാനികൾക്ക് സമാനമായ ഐക്യമില്ല, ഇത് കൂട്ടായി അവകാശവാദങ്ങൾ ഉന്നയിക്കാനുള്ള അവരുടെ കഴിവിനെ ദുർബലപ്പെടുത്തുന്നു.
ധാരാളം ക്രിസ്ത്യൻ യുവാക്കൾ വിദേശത്തേക്ക് പോകുന്നു. ഇത് പ്രാദേശികമായും പള്ളികളിലും അവരുടെ സാന്നിധ്യം കുറച്ചിരിക്കുന്നു. കുടിയേറ്റം തൊഴിൽ സാധ്യതകളും ജീവിത നിലവാരവും മെച്ചപ്പെടുത്തിയിട്ടുണ്ട്. പലരും പണമയയ്ക്കുന്നതിലൂടെ പ്രായമായ മാതാപിതാക്കൾക്ക് സഹായം ലഭിക്കുന്നു. ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു.



Be the first to comment