ന്യൂഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രസർക്കാർ പിൻവലിച്ചു. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽവരും. ഇതോടെ രാജ്യത്തെ വിമാനയാത്രയ്ക്ക് ചിലവേറും.
കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ടതിനെത്തുടർന്ന് നിരക്കിൽ വൻവർധനയുണ്ടായപ്പോഴാണ് കേന്ദ്രം പരിധിവെച്ചത്. നിയന്ത്രണം നീക്കുന്നതോടെ വിമാനക്കമ്പനികൾക്ക് യാത്രാതിരക്ക് കൂടുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനാകും. ഇത് അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് വർധിക്കാൻ ഇടയാക്കും.
യാത്രക്കാരെ ചൂഷണംചെയ്യുന്ന രീതിയിലുള്ള നിരക്ക് വർധനയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നിരക്കുകളുടെ സ്ഥിതി അപ്പപ്പോൾ നിരീക്ഷിക്കും. ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവിലയിലുണ്ടായ വർധന വിമാനക്കമ്പനികളെ സമ്മർദത്തിലാക്കിയതോടെയാണ് ടിക്കറ്റ് നിരക്ക് നിയന്ത്രണം എടുത്തുകളയാൻ സർക്കാർ തീരുമാനിച്ചത്. 2025 ഡിസംബറിലാണ് കേന്ദ്രം ആഭ്യന്തര നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തിയത്.



Be the first to comment