ശബരിമലയില്‍ യുവതി പ്രവേശന വിലക്ക് തുടരണം; നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ യുവതി പ്രവേശനത്തെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല പ്രത്യേക വിഭാഗ ക്ഷേത്രമാണെന്നും, മതപരമായ കാര്യങ്ങളില്‍ സ്വന്തമായി നോക്കി നടത്താനുള്ള അവകാശം ഭരണഘടനാപരമായി ഉണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യുവതി പ്രവേശന വിലക്കിനെ ന്യായീകരിച്ചത്.

മതകാര്യങ്ങളില്‍ സ്വന്തമായ നിലപാടെടുക്കാന്‍ ശബരിമലയ്ക്ക് അവകാശമുണ്ടെന്നും യുവതി പ്രവേശനത്തിന് മാത്രമാണ് വിലക്കുള്ളത്. പ്രത്യേക മത വിഭാഗ ക്ഷേത്രങ്ങള്‍ക്ക് ഭരണഘടനയുടെ അനുച്ഛേദം 26 (2) (ബി) പ്രകാരം മതപരമായ കാര്യങ്ങളില്‍ തീരുമാനമെടുത്തത് നടപ്പാക്കാനുള്ള അധികാരമുണ്ടെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരിക്കുന്നത്.

ആയിരത്തിലധികം അയ്യപ്പ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായ ഏക ക്ഷേത്രം ശബരിമലയിലേത് ആണെന്നും ബോര്‍ഡ് സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി എഴുതി തയ്യാറാക്കിയ വാദം ദേവസ്വം ബോര്‍ഡ് സ്റ്റാന്റിങ് കോണ്‍സല്‍ പി എസ് സുധീര്‍ ആണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

പ്രത്യേക മത വിഭാഗത്തെ സംബന്ധിച്ച് വിവിധ സുപ്രീം കോടതി വിധികളില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ വിധിന്യായങ്ങള്‍ പരിശോധിച്ചാല്‍ ശബരിമല പ്രത്യേക മത വിഭാഗ ക്ഷേത്രം ആണെന്ന് വ്യക്തമാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ വാദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*