ഡിഎംകെ സഖ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുന്നു; വിടുതലൈ സിരുത്തൈകള്‍ കക്ഷി എട്ട് സീറ്റുകളില്‍ മത്സരിക്കും

തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുന്നു. വിടുതലൈ സിരുത്തൈകള്‍ കക്ഷി എട്ട് സീറ്റുകളില്‍ മത്സരിക്കും. മക്കള്‍ നീതി മയ്യം, ഡിഎംഡികെ കക്ഷികളുമായാണ് ഇനി ചര്‍ച്ചകള്‍ നടക്കേണ്ടത്. പുതുച്ചേരിയില്‍ പത്രികാ സമര്‍പ്പണം കഴിഞ്ഞും ഡിഎംകെ-കോണ്‍ഗ്രസ് തര്‍ക്കം തുടരുകയാണ്.

2024 ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ട് ഷെയര്‍ മുന്‍നിര്‍ത്തി പത്ത് സീറ്റുകളാണ് വിസികെ ആവശ്യപ്പെട്ടത്. എന്നാല്‍ എട്ടു സീറ്റുകള്‍ മാത്രമെ നല്‍കാന്‍ കഴിയു എന്ന നിലപാടിലായിരുന്നു ഡിഎംകെ. നിരവധി തവണകളിലായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം എട്ട് സീറ്റുകളും 2028 ല്‍ ഒഴിവുവരുന്ന ഒരു രാജ്യസഭാ സീറ്റും നല്‍കാമെന്ന ഉറപ്പിലാണ് സമവായമായത്.

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം, വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ എന്നിവരുമായാണ് ഇനി പ്രധാനമായും ചര്‍ച്ചകള്‍ നടക്കേണ്ടത്. എംഎന്‍എമ്മിന് രണ്ട് സീറ്റുകള്‍ നല്‍കാമെന്ന് നേരത്തെ ധാരണയായിട്ടുണ്ട്. എന്നാല്‍ ഡിഎംകെയുടെ ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിയ്ക്കണമെന്നാണ് നിബന്ധന.

ഇത് എംഎന്‍എം അംഗീകരിച്ചിട്ടില്ല. ഡിഎംഡികെയ്ക്ക് ആറ് സീറ്റുകള്‍ നല്‍കാമെന്നും ധാരണയായിട്ടുണ്ട്. നാളെയാണ് ഡിഎംഡികെ-ഡിഎംകെ ചര്‍ച്ച നടക്കുക. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് 16 സീറ്റിലും ഡിഎംകെ 13 സീറ്റിലും വിസികെ ഒരു സീറ്റിലും മത്സരിയ്ക്കാന്‍ ധാരണയായെങ്കിലും തര്‍ക്കം തീര്‍ന്നിട്ടില്ല. ഡിഎംകെയ്ക്ക് നല്‍കിയ ഒരു സീറ്റില്‍ കോണ്‍ഗ്രസും പത്രിക നല്‍കി. സിപിഐഎം, സിപിഐ പാര്‍ട്ടികള്‍ക്ക് ഇത്തവണ സീറ്റുകള്‍ നല്‍കിയിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*