ട്രാൻസ്‌ജെൻഡർ വ്യക്തി അവകാശ സംരക്ഷണ ഭേദഗതി ബിൽ പാസാക്കി ലോക്സഭ. സ്വയം തിരിച്ചറിയുന്ന ലിംഗ വ്യക്തിത്വത്തിനുള്ള അവകാശം ഇല്ലാതാക്കുന്നതാണ് ബില്ല്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ നിർവചനം ജൈവശാസ്ത്രപരമോ സാമൂഹിക-സാംസ്കാരികമോ ആയ വിഭാഗങ്ങളിലേക്ക് പരിമിതപ്പെടുത്താനും ബില്ല് ലക്ഷ്യം വക്കുന്നു.
അന്തസ്സിനുള്ള അവകാശത്തെ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഡിഎംകെ, എൻസിപി, ശിവസേന (യുബിടി), ആർജെഡി, എസ്‌പി, എഐടിസി എന്നീ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർത്തു. സ്വയം തിരിച്ചറിയൽ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും സഖ്യകക്ഷികളും ബില്ലിനെ പിന്തുണച്ചു.
ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സുരക്ഷയും ആനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാർ പറഞ്ഞു. “ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഈ നിയമത്തിൻ്റെ ആനുകൂല്യങ്ങൾ സ്വയം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ, അവർക്ക് കൃത്യമായ നിർവചനം നൽകേണ്ടത് ആവശ്യമാണ്. ആ ആവശ്യം പരിഹരിക്കുന്നതിനാണ് ഈ ബിൽ അവതരിപ്പിച്ചത്,” മന്ത്രി പറഞ്ഞു.
‘സ്വയം തിരിച്ചറിഞ്ഞ ലൈംഗിക സ്വത്വങ്ങളും’ ഉള്ളവരെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുത്തില്ല. മെഡിക്കൽ ബോർഡ് തീരുമാനിക്കുന്നവരെ മാത്രമാകും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുക. ട്രാൻസ്‌ജെൻഡർ വ്യക്തിയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വ്യക്തിക്ക് ജനനസർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ ഔദ്യോഗിക രേഖകളിലും ആദ്യനാമത്തിൽ മാറ്റം വരുത്താനാകും.



Be the first to comment