തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ കോടികളുടെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതിൽ കോൺഗ്രസ് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥൻ. വരണാധികാരിക്ക് ചില പരിമിതികൾ ഉള്ളതിനാൽ മാത്രമാണ് പത്രിക അംഗീകരിച്ചത്. രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി കൊടുക്കാൻ എൽഡിഎഫ് തയ്യാറായില്ലെന്നും നേമത്ത് സി.ജെ.പി. ഡീൽ നടക്കുന്നുണ്ടെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു.
സൂക്ഷ്മ പരിശോധന വേളയിൽ വിഷയം ചൂണ്ടിക്കാട്ടിയതിനാൽ കോടതിയിൽ എത്തുമ്പോൾ കോൺഗ്രസിന് മുൻതൂക്കം ലഭിക്കുമെന്ന് കരുതുന്നുവെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു. ഒരു തുണ്ട് കടലാസ് കൊണ്ട് പോലും രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി കൊടുക്കാൻ എൽഡിഎഫ് തയ്യാറായില്ല. സ്ഥാനാർത്ഥി എന്ന നിലയിൽ സമയപരിപിരിമിതി ഉണ്ടായിട്ടും താൻ ഇതിനുവേണ്ടി സമയം കണ്ടെത്തുകയായിരുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.
പണത്തിന്റെ ഹുങ്ക് നേമത്ത് വില പോവില്ല. ബിജെപിയുടെ ലെറ്റർപാഡും സീലും ഒക്കെ ഇലക്ഷൻ കമ്മീഷൻ ഓഫീസിലാണ് ഇരിക്കുന്നത് എന്ന ധൈര്യത്താൽ അവർ ഈ വിഷയത്തെ ലാഘവത്തോടെ കാണുന്നുവെന്നും കെ എസ് ശബരീനാഥൻ കുറ്റപ്പെടുത്തി. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനാ വേളയിലാണ് ശബരീനാഥ് ആരോപണം ഉയർത്തിയത്. രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലത്തിൽ കർണാടകയിലെ 200 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്ത് സംബന്ധിച്ച വിവരം ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ആക്ഷേപം. പത്രിക പരിശോധിച്ച് മാറ്റിവെച്ചെങ്കിലും പിന്നീട് വരണാധികാരി പത്രിക സ്വീകരിച്ചു.



Be the first to comment