‘കേരളത്തില്‍ ബിജെപി അന്യഗ്രഹജീവികളെപ്പോലെ; കോട്ടിട്ട നേതാവും മുണ്ടിട്ട നേതാവും ഒരുപോലെ കള്ളം പറയുന്നു’

ബിജെപി അജണ്ടകള്‍ക്കൊപ്പമാണ് കേരളത്തിലെ സിപിഎം സഞ്ചരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ് കേരളത്തിലെ സര്‍ക്കാരെന്നും നാട്ടില്‍ ചായക്കട തുടങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ബാറുകളും വൈന്‍ പാര്‍ലറും തുടങ്ങിയെന്നും ഖാര്‍ഗെ പറഞ്ഞു. കോഴിക്കോട് യുഡിഎഫ് റാലിയില്‍ സംസാരിക്കവേയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഖാര്‍ഗെ വിമര്‍ശനമുന്നയിച്ചത്.

കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിനല്ലാതെ ബിജെപിയുടെ താല്‍പര്യത്തിന് വേണ്ടിയാണ് സിപിഎം നില്‍ക്കുന്നത്. ഈ നാടിന്റെ ഐക്യം തകര്‍ക്കപ്പെടണമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. അതിനൊപ്പം സിപിഎമ്മും നില്‍ക്കുന്നു. പോളിങ്ങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ വര്‍ഗീയതയ്ക്കെതിരെ വോട്ട് ചെയ്യണം, അതിനെ പുല്‍കുന്നവരെ തോല്‍പ്പിക്കണം. കോട്ടിട്ട നേതാവ് വര്‍ഷാവര്‍ഷം 2 കോടി തൊഴിലവസരം വാഗ്ദാനം ചെയ്യുന്ന പോലെയാണ് മുണ്ടിട്ട നേതാവ് 46 ലക്ഷം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. രണ്ട് പേരും നുണ പറയുകയാണ് എവിടെയാണ് ജോലിയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ സി പി എം- ബിജെപി കൂട്ട് കെട്ട് എല്ലാവരും തിരിച്ചറിഞ്ഞു. അവര്‍ക്ക് സിജെപി എന്നാണ് ഇപ്പോഴത്തെ പേര്. കരുത്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ഒത്തുകളിയാണ്. ഓരോ വോട്ടും പരസ്പരം ഷെയര്‍ ചെയ്യുന്നു. ഈ മലയാളക്കരയെ കുറിച്ച് ബിജെപി ക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. കേരളത്തില്‍ അവര്‍ അന്യഗ്രഹ ജീവികളെപ്പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.

മാറ്റം വരണമെന്നാണ് കേരളം ഒരേ ശബ്ദത്തില്‍ പറയുന്നത്. നാട്ടില്‍ ചായക്കട തുടങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ബാറുകളും വൈന്‍ പാര്‍ലറും തുടങ്ങി. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്. അവര്‍ എന്ത് വൃത്തികേടും നാടിനോട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം കവര്‍ന്ന ഉന്നതരെ ജയിലിലടക്കാതെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*