രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്. ജനപിന്തുണ ഉള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് രാഹുൽഗാന്ധി ഇരിക്കുന്നത് എന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഒളിക്കാനും മറക്കാനും ചിലതുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും രാഹുൽ ഗാന്ധിക്കെതിരെ പറയുന്നത്.
രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കുന്നതിൽ നമ്പർ വൺ രാഹുൽ ഗാന്ധിയാണ്. ഈ തെരഞ്ഞെടുപ്പിലെ അടവ് പാളി എന്ന് ഇടതുമുന്നണിക്ക് മനസ്സിലായി. ബിജെപിയുമായി അഡ്ജസ്റ്റ്-മെന്റ് ഉള്ള തരത്തിലാണ് പല മണ്ഡലങ്ങളിലും സിപിഐഎം സ്ഥാനാർത്ഥിയെ നിർത്തിയത്. അത് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ യുഡിഎഫിന് സമ്മർദ്ദം ചെലുത്തേണ്ട കാര്യമില്ല. അവരുടെ പാർട്ടി നയം അവര് സ്വീകരിക്കും. മഞ്ചേശ്വരത്ത് മത്സരിക്കുന്നത് ചീത്ത പേരുണ്ടാകുമെന്ന് അവർക്ക് മനസ്സിലായിക്കാണും. ജമാഅത്തെ ഇസ്ലാമി ലീഗ് നിയന്ത്രണത്തിൽ ആണെന്ന എ കെ ബാലന്റെ ആരോപണം തള്ളുന്നു.
ഓരോ തെരഞ്ഞെടുപ്പിലും ആവർത്തിച്ച് ഉന്നയിക്കുന്ന കാര്യമാണ്. ജനം ഇതെല്ലാം ആവർത്തിച്ച് തള്ളിയതാണ്. പിന്നെയും ഈ കാര്യം പറയുന്നത് എന്തൊരു ഗതികേട്. ഇതൊന്നും പറഞ്ഞ ജനപിന്തുണ ഇല്ലാതാക്കാൻ കഴിയില്ല. എങ്ങനെ സാമുദായിക വിഭജനം ഉണ്ടാക്കി മുതലാക്കാൻ കഴിയും എന്നാണ് അവർ നോക്കുന്നത്.
വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കുന്നത് അവരുടെ രാഷ്ട്രീയ സ്വാതന്ത്ര്യം. വെൽഫെയർ പാർട്ടി എത്രയോ തവണ വാർത്താ സമ്മേളനം വിളിച്ച് എൽഡിഎഫിന് പിന്തുണച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.



Be the first to comment