കേരളം ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍.ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ എത്തി ഇരു മുന്നണികള്‍ക്കും എതിരെ ആഞ്ഞടിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനം രാഹുൽ ഉദ്ഘാടനം ചെയ്യും.
ശേഷം കോട്ടയം ജില്ലയിലും പ്രചരണത്തിനെത്തും. ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആദ്യം എത്തുന്നത്. തുടര്‍ന്ന് കോട്ടയം മണ്ഡലത്തിലും ഏറ്റുമാനൂര്‍ മണ്ഡലത്തിലും രാഹുല്‍ ഗാന്ധിയെത്തും. രാഹുല്‍ ഗാന്ധി എത്തുന്നതിന് തുടര്‍ന്ന് കോട്ടയം നഗരത്തില്‍ അടക്കം ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കൊല്ലത്തിലാണ്. ചവറ, കൊല്ലം, കൊട്ടാരക്കര, ചടയമംഗലം എന്നീ നാലു മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. രാവിലെ 10 മണിക്ക് ഹോട്ടല്‍ ബീച്ച് ഓര്ക്കിഡില് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
പ്രചാരണ വിഷയങ്ങള്‍ പലതു മാറിമറിയുന്നതിനിടെ നിലവില്‍ എസ്ഡിപിഐയുടെ വോട്ട് വാങ്ങുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സജീവമായി നിലനില്‍ക്കുന്നത്. ഇതിനിടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിക്കുന്ന ‘ഹോം വോട്ടിങ്’ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇന്ന് ആരംഭിക്കും. ഇതിനുള്ള മുന്നൊരുക്കം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.



Be the first to comment