
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കൽ പുരോഗമിക്കുന്നു. കെട്ടിടത്തിന്റെ മേൽക്കൂരകളും ഹാളും ആദ്യം പൊളിച്ചു നീക്കിയിരുന്നു. തുടർന്ന് എല്ലാ കടമുറികളും പൊളിച്ച് സാധനങ്ങൾ നീക്കം ചെയ്തു. ഇപ്പോൾ ബസ് കയറാൻ ആളുകൾ നിന്നിരുന്ന ഭാഗമാണ് പൊളിച്ചുനീക്കുന്നത്. അതും അവസാനഘട്ടത്തിലാണ്.
ഇതിന് ശേഷം കൽപക സൂപ്പർമാർക്കറ്റ് സ്ഥിതിചെയ്യുന്ന ഭാഗവും പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിന് എതിർവശത്തുള്ള ഭാഗവും പൊളിച്ചുനീക്കും. എല്ലാ ഭാഗങ്ങളിലും സുരക്ഷ ഒരുക്കിയാണ് പൊളിക്കൽ നടക്കുന്നത്. എന്നാൽ ഇവിടെ ഉണ്ടായിരുന്ന വ്യാപാരികൾക്ക് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിനെക്കുറിച്ച് മൂന്നു മാസത്തിന് ശേഷമേ ആലോചിക്കാനാകൂ എന്നാണ് നഗരസഭയുടെ പക്ഷം. അത്തരം ഒരു പാക്കേജ് ഇല്ലെന്നാണ് ചെയർപേഴ്സൺ പറയുന്നത്. കെട്ടിടം പൊളിച്ചുമാറ്റിയാൽ അവിടെ എന്ത് ചെയ്യണമെന്ന കാര്യത്തിലും അന്തിമ തീരുമാനമായില്ല.
കൊല്ലത്തെ കേരളപുരം അലയൻസ് സ്റ്റീൽസ് 1.10 കോടി രൂപയ്ക്കാണ് പൊളിക്കാൻ കരാർ ഏറ്റെടുത്തിരിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് കാണിച്ച് സ്വകാര്യ വ്യക്തി 2018ൽ ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി നിർദേശ പ്രകാരമാണ് കെട്ടിടം പൊളിക്കുന്നത്.




Be the first to comment