എരുമേലി ക്ഷേത്രത്തിൽ കുറിതൊടാൻ ഫീസ്, ദേവസ്വം ബോർഡിന് ഹൈക്കോടതി വിമർശനം

കൊച്ചി: എരുമേലിയിൽ കുറി തൊടുന്നതിന് ഭക്തരിൽനിന്ന് പണം പിരിക്കുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഭക്തരെ ചൂഷണം ചെയ്യാനനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിനകത്താണോ കുറി തൊടാൻ പണം വാങ്ങുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

ആരും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് കരാർ നൽകിയതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. എന്നാൽ, ദേവസ്വം നിലപാടിനെ കോടതി എതിർത്തു.

കുറി തൊടുന്നതിന് പണമീടാക്കുന്നതിലൂടെ ദേവസ്വത്തിന് ഏഴ് ലക്ഷമാണ് ലഭിക്കുന്നതെങ്കിൽ കരാറുകാരന് കോടികളാകും ലഭിക്കുകയെന്നും കോടതി പറഞ്ഞു. ദൃശ്യങ്ങളിൽ കാണുന്ന പണം വാങ്ങുന്ന വ്യക്തിയാരെന്നും കോടതി ആരാഞ്ഞു. അന്വേഷിച്ച് വിവരങ്ങൾ കൈമാറണമെന്നും ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*