
നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ പോലീസ്. രാസ ലഹരിയും നിരോധിത ലഹരിയും ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും ഷൈൻ പോലീസിന് മൊഴി നൽകി. ഇക്കാര്യങ്ങളിലെല്ലാം ഒരു വ്യക്തത വരുത്താനാണ് വൈദ്യപരിശോധന നടത്താനുള്ള പോലീസിന്റെ ഏറ്റവും നിർണായകമായ തീരുമാനം. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പോലീസ് വ്യക്തമാക്കി.ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ പിന്നിട്ടു.
വന്നത് ഗുണ്ടകളെന്ന് കരുതി പേടിച്ചാണ് താൻ ഡാൻസാഫ് സംഘം എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഓടിയതെന്ന് ഷൈൻ മൊഴി നൽകി. പോലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ തമിഴ്നാട്ടിലേക്ക് പോയിരുന്നുവെന്നും ഷൈൻ മൊഴിയിൽ പറയുന്നു. സിനിമാ മേഖലയിൽ ശത്രുക്കളുണ്ട്. അവരെ താൻ പേടിക്കുന്നു. അവർ ആരൊക്കെയാണ് തനിക്ക് അറിയില്ലെന്നും ഷൈൻ പോലീസിനോട് പറഞ്ഞു. എന്തിന് പേടിക്കുന്നുവെന്ന ചോദ്യത്തിന് തൻ്റെ വളർച്ച ഇഷ്ടപെടാത്തവരെന്നാണ് നടന്റെ ഉത്തരം.
ഷൈനിന്റെ ഫോൺ സന്ദേശങ്ങളും ഗൂഗിൾ പേ ഇടപാടുകളും ആണ് നിലവിൽ പോലീസ് പരിശോധിക്കുന്നത്. ഇതിൽ കുറ്റം തെളിയിക്കും വിധം ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിച്ചാൽ കേസുടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സെൻട്രൽ എ.സി.പി സി.ജയകുമാർ, നാർക്കോട്ടിക് എ.സി.പി കെ. എ അബ്ദുൽസലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. അന്വേഷണത്തിൽ പൂർണമായും സഹകരിക്കുന്നില്ല എന്നതാണ് പൊലീസ് വ്യക്തമാക്കുന്നത്.
Be the first to comment