
പാകിസ്താനിൽ നിന്നുള്ള യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ വിലക്കി. മുൻ ക്രിക്കറ്റർ ഷോയിബ് അക്തർ അടക്കമുള്ളവരുടെ അക്കൗണ്ടുകൾ വിലക്കി. പാകിസ്താനിൽ നിന്നുള്ള സമ ടി വി, ബോൾ ന്യൂസ്, ഡോൺ ന്യൂസ്, ജിയോ ന്യൂസ് ഉൾപ്പെടെ 16 യുട്യൂബ് ചാനലുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ ബിബിസിക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിബിസി തലവനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇന്ത്യാവിരുദ്ധമായ രീതിയിൽ റിപ്പോർട്ടിങ് പാടില്ലെന്നും ബിബിസിക്ക് കർശനമായ നിർദേശം നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രതയിലാണ്.

പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. പരമാവധി പേർ ഇന്ത്യയിൽ നിന്ന് മടങ്ങി എന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ പാകിസ്താൻ പൗരന്മാരുണ്ടായിരുന്നത് മഹാരാഷ്ട്രയിലാണ്. 5000 ത്തിലധികം പാക് പൗരന്മാരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗമാളുകൾക്കും ദീർഘകാല വിസകൾ കൈവശമുള്ളവരാണ്. ഇവർക്ക് ചില ഇളവുകളുണ്ട്. മെഡിക്കൽ വിസയിൽ തുടരുന്ന പാക് പൗരന്മാർക്ക് ഇന്ത്യ വിടാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇന്നലെ രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. ഇതിനകം 537 പാകിസ്താനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്.
അതേസമയം, പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരുമായി സുരക്ഷ സേന ഏറ്റുമുട്ടിയതായി റിപ്പോർട്ടുകളുണ്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരർക്കും ഇടയിൽ വെടിവയ്പ് നടന്നു. ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. തുടർച്ചയായ നാലാം ദിവസവും നിയന്ത്രണ രേഖയ്ക്ക് സമീപം പാക് പ്രകോപനമുണ്ടായി. ഭീകരാക്രമണത്തിൽ ഇന്ത്യ കടുത്ത നടപടിക്കെന്ന റിപ്പോർട്ടുകൾക്കിടെ പ്രതിരോധമന്ത്രി രാജ്നാഥ്സിങ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. നാവികസേനയ്ക്ക് കരുത്തേകാൻ റഫാൽ യുദ്ധവിമാന കരാറിൽ ഇന്ത്യയും ഫ്രാൻസും ഇന്ന് ഒപ്പുവയ്ക്കും. പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ ആയുധങ്ങൾ കൈമാറാനാണ് ചൈനയുടെ നീക്കം. ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകൾക്കിടെയാണ് പാകിസ്താൻ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നൽകിയേക്കും.
Be the first to comment