“ടിപിയുടെ ഓർമകൾക്ക് മരണമില്ല”; ഒഞ്ചിയം കാത്തിരുന്ന സ്‌മാരക മന്ദിരം മെയ് നാലിന് നാടിന് സമർപ്പിക്കും

കോഴിക്കോട്: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിനിരയായ ടി.പി. ചന്ദ്രശേഖരൻ്റെ സ്മാരകമന്ദിരം നിർമ്മാണം പൂർത്തിയായി. അദ്ദേഹം വെട്ടേറ്റ് വീണ ഒഞ്ചിയം വള്ളിക്കാവ് അങ്ങാടിയിലാണ് മൂന്നുനിലകളുള്ള ‘ടി.പി. ചന്ദ്രശേഖരൻ സ്ക്വയർ’ എന്ന സ്മാരകമന്ദിരം. ടി.പിയുടെ പതിമൂന്നാം രക്തസാക്ഷിദിനമായ മെയ് നാലിന് രാവിലെ 10ന് സ്മാരക മന്ദിരം നാടിന് സമർപ്പിക്കും. ആർഎംപി അഖിലേന്ത്യ ജനറൽ സെക്രട്ടറി മംഗത്റാം പാസ്‌ല ഉദ്ഘാടനം നിർവഹിക്കും.

ടി പി വെട്ടറ്റ് വീണ സ്ഥലത്തിനോട് ചേർന്ന കടമുറികളും സ്ഥലവും അതിനോട് ചേർന്ന ബിൽഡിങ്ങും രണ്ട് സെൻ്റ് സ്ഥലവും വാങ്ങി. ആദ്യം ഒരു സെൻ്റായിരുന്നു വാങ്ങിയത്. പിന്നീട് ഒരു സെൻ്റ് കൂടി വാങ്ങുകയായിരുന്നുവെന്ന് ആർഎംപി ഒഞ്ചിയം ഏരിയ സെക്രട്ടറി സിബി ടി കെ  പറഞ്ഞു. ഇതിനായി 30 ലക്ഷം രൂപയായി. സ്മാരക നിർമ്മാണത്തിനും ഏകദേശം 70 ലക്ഷത്തോളം രൂപയായി. ചെലവായ ഒരു കോടിയോളം രൂപ പാർട്ടി പ്രവർത്തകരും നാട്ടുകാരും ടി പിയെ സ്നേഹിക്കുന്നവരും സംഭാവന നൽകിയതാണെന്നും സിബി ടി കെ കൂട്ടിച്ചേർത്തു.

സ്മാരകത്തിന് മുന്നിൽ ടി.പിയുടെ പൂർണകായ പ്രതിമയും ഉടൻ സ്ഥാപിക്കും. കെട്ടിടത്തിൻ്റെ രണ്ട് നിലകളിൽ ടി.പി. ചന്ദ്രശേഖരനുമായി ബന്ധപ്പെട്ട ചരിത്ര വിവരങ്ങൾ രേഖപ്പെടുത്തുന്ന ഡിജിറ്റൽ ലൈബ്രറി ആയിരിക്കും പ്രവർത്തിക്കുക. ഒരു നില മീറ്റിങ് ഹാളിനായി മാറ്റി വച്ചിട്ടുണ്ട്. കൂടാതെ, ടി.പി. ഉപയോഗിച്ചിരുന്ന വാച്ച്, അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് എന്നിവ കേസിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം സ്ക്വയറിലെ മ്യൂസിയത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.

അതേസമയം, വള്ളിക്കാവ് അങ്ങാടിയിൽ ടി.പി വെട്ടേറ്റ് വീണ സ്ഥലത്ത് നേരത്തെ സ്ഥാപിച്ച സ്തൂപം കഴിഞ്ഞ 12 വർഷമായി പൊലീസ് കാവലിലാണ്. പല തവണ തകർക്കപ്പെട്ട ഈ സ്തൂപം പിന്നീട് പുനർനിർമ്മിക്കുകയായിരുന്നു. ഇത് തുടർച്ചയായപ്പോൾ പൊലീസ് കാവൽ ഏർപ്പെടുത്താൻ നിർബന്ധിതരാവുകയായിരുന്നു. ഇപ്പോൾ പൂർത്തിയായ സ്മാരക മന്ദിരത്തിനും പ്രത്യേക കാവൽ ഏർപ്പെടുത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ പൊലീസ് ആലോചിക്കുന്നുണ്ട്.

2012 മെയ് 4ന് രാത്രി 10 മണിയോടെ വടകരക്കടുത്ത് വള്ളിക്കാട് വച്ചാണ് ടി.പി. ചന്ദ്രശേഖരൻ അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎമ്മിൽ പ്രത്യയശാസ്ത്ര വ്യതിചലനങ്ങൾ നടക്കുന്നു എന്ന് പരസ്യമായി വിമർശിച്ച് 2009ലാണ് ചന്ദ്രശേഖരൻ പാർട്ടി വിട്ടത്. തുടർന്ന് ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി. സംഘടനയുടെ ഒഞ്ചിയം ഏരിയ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനറും ആയിരുന്നു അദ്ദേഹം.

ക്രമേണ സിപിഎമ്മിൻ്റെ ഔദ്യോഗിക നിലപാടുകൾക്കെതിരെ ശക്തമായി പോരാടുന്ന നേതാവായി ടി.പി. ചന്ദ്രശേഖരൻ മാറി. സിപിഎമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് ആർ.എം.പി പിടിച്ചെടുത്തു. ഇതിൻ്റെ രാഷ്ട്രീയ വൈരാഗ്യമാണ് ടി.പി.യുടെ കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം എന്ന് ആരോപിക്കപ്പെടുന്നു. കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയ ടി.പി. ചന്ദ്രശേഖരൻ്റെ ഓർമ്മകൾക്ക് പുതുജീവൻ നൽകുന്നതാണ് വള്ളിക്കാവിലുയരുന്ന ഈ സ്മാരക മന്ദിരം.

Be the first to comment

Leave a Reply

Your email address will not be published.


*