
പാകിസ്താന് മുന്നറിയിപ്പ് നൽകി ഇന്ത്യ. നിയന്ത്രണ രേഖയിൽ പാകിസ്താൻ സൈന്യം നടത്തുന്ന ലംഘനങ്ങളിൽ ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ നടത്തിയ ചർച്ചയിൽ ആയിരുന്നു മുന്നറിയിപ്പ് നൽകിയത്. പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ച.
പഹൽഗാം കൂട്ടക്കുരുതിക്ക് ശേഷം തുടർച്ചയായ ദിവസങ്ങളിൽ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ് പാകിസ്താൻ. തുടർച്ചയായ ആറാം രാത്രിയും നൗഷേര, സുന്ദർബാനി, അഖ്നൂർ സെക്ടറുകൾക്ക് നേരേയും പർഗ് വാൾ സെക്ടറിലുമുണ്ടായ കരാർ ലംഘനങ്ങൾ ഇന്ത്യൻ സേന കടുത്ത മറുപടി നൽകി. അതിർത്തിയിലെ പ്രകോപനങ്ങൾക്ക് പിന്നാലെ നേതാക്കളുടെ പ്രതികരണങ്ങളിലും പരിഭ്രാന്തി വ്യക്തമാണ്.
24 മുതൽ 34 മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സേന ആക്രമിക്കുമെന്ന് കൃത്യമായ വിവരങ്ങൾ കിട്ടിയെന്നാണ് പാതിരാതി വാർത്താ സമ്മേളനത്തിൽ വാർത്താവിതരണ മന്ത്രി അത്താവുള്ള തരാർ. ആശങ്ക പാക് പ്രതിരോധ മന്ത്രി ഇന്നും ആവർത്തിച്ചു. ഇന്ത്യൻ നീക്കങ്ങളറിയാൻ സിയാൽ കോട്ടിൽ റഡാർ സംവിധാനങ്ങൾ എത്തിച്ച പാകിസ്താൻ ബലൂചിസ്ഥാനിൽ വിന്യസിച്ചിരുന്ന രണ്ടു കമ്പനി സേനയെ അതിർത്തിയിലേക്ക് അയച്ചു.
മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും പാകിസ്താൻ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചു. ഏതു സമയവും എന്തും സംഭവിക്കാമെന്ന പ്രതീതിക്കിടെ മേഖലയിലെ സ്ഥിതി വഷളാക്കരുതെന്ന് ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുകയാണ് അമേരിക്ക. അതെന്തായാലും ഡൽഹിയിൽ നടക്കുന്ന തിരക്കിട്ട ചർച്ചകളിൽ മുന്നൊരുക്കങ്ങളിൽ പാകിസ്ഥാൻ്റെ വല്ലാത്ത ഭയം പ്രകടമാണ്.
Be the first to comment