
പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയാണ് ധനസഹായം പ്രഖ്യാപിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് അതിർത്തിക്കപ്പുറത്തുള്ള ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യൻ സായുധ സേന ആക്രമിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള സെക്ടറുകളിൽ ഒരു അഡീഷണൽ ജില്ലാ വികസന കമ്മീഷണറും 19 ഗ്രാമീണരും കൊല്ലപ്പെട്ടു.ബുധനാഴ്ച പൂഞ്ചിൽ 12 സാധാരണക്കാരും വെള്ളിയാഴ്ച ഉറിയിലും പൂഞ്ചിലും രണ്ട് പേരും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് സാധാരണക്കാർ കൂടി കൊല്ലപ്പെട്ടു.
“പാകിസ്താനിൽ നിന്നുള്ള സമീപകാല ഷെല്ലാക്രമണത്തിൽ നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ വേദനയുണ്ട്. നമ്മുടെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്,” മുഖ്യമന്ത്രി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
പ്രിയപ്പെട്ട ഒരാൾക്ക് പകരമായി മറ്റൊരാളില്ല, കുടുംബത്തിനുണ്ടായ ആഘാതം സുഖപ്പെടുത്താൻ ഒരു നഷ്ടപരിഹാരത്തിനും കഴിയില്ലെങ്കിലും, പിന്തുണയുടെയും ഐക്യദാർഢ്യത്തിന്റെയും അടയാളമായി, മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ സഹായം അടിയന്തരമായി നൽകും – മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കിട്ട പോസ്റ്റിൽ കുറിച്ചു.
Be the first to comment