‘കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം’; ഐവിന്റെ കുടുംബം

എറണാകുളം നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് കുടുംബം. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

ഒരമ്മയ്ക്കും ഇങ്ങനെയൊരു ഗതി വരരുതെന്ന് ഐവിന്റെ അമ്മ പറഞ്ഞു. എന്റെ കുഞ്ഞിനെ കൊന്നുവെന്നല്ലാതെ ഇത്രയും ക്രൂരമായി ഉപദ്രവിച്ചുവെന്ന് ഇപ്പോഴാണ് അറിയുന്നത്. ഐവിന്‍ ഒരുപാട് പാവമാണ്. ആരെങ്കിലും ഒച്ചയെടുത്തു കഴിഞ്ഞാല്‍ മാറി നില്‍ക്കുന്ന കൊച്ചാണ്. അവനാണ് ഇങ്ങനെ സംഭവിച്ചത് – ഐവിന്റെ അമ്മ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായാല്‍ എന്തും ചെയ്യാന്‍ അവകാശമുണ്ടോയെന്ന് ഐവിന്റെ അമ്മ ചോദിക്കുന്നു. ഈ നാട്ടില്‍ ജീവിക്കാന്‍ തങ്ങള്‍ക്ക് പേടിയാണെന്നും അവര്‍ പറയുന്നു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. കേന്ദ്ര മന്ത്രിമാര്‍ വിഷയത്തില്‍ ഇടപെടണം. എല്ലാ ജനപ്രതിനിധികളും ഇതിന് വേണ്ടി ശ്രമിക്കണം.

തങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടുവെന്നും ഇത് ചെയ്തവര്‍ക്കെതിരെ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും ഐവിന്റെ കുടുംബം ആവശ്യപ്പെടുന്നു.

അതേസമയം, പ്രതികളായ ഉദ്യോഗസ്ഥരെ സഹായിച്ചെന്ന് കരുതുന്ന മറ്റൊരാള്‍ക്കായും അന്വേഷണം നടക്കുന്നുണ്ട്. റിമാന്‍ഡിലുള്ള പ്രതികളെ
കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കും. സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി. സിഐഎസ്എഫ് ഡിഐജി ആര്‍ പൊന്നി, എഐജി ശിവ് പണ്ഡെ എന്നിവര്‍ നെടുമ്പാശേരിയില്‍ എത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്നു. റിമാന്‍ഡില്‍ ആയ സാഹചര്യത്തില്‍ പ്രതികളെ സര്‍വീസില്‍ നിന്നും നീക്കാന്‍ നടപടി ആരംഭിക്കാന്‍ നിര്‍ദ്ദേശം. അന്വേഷണവുമായി ബന്ധപ്പെട്ട്. സിഐഎസ്എഫ് എ ഐ ജി കേരളത്തില്‍ തുടരും.

Be the first to comment

Leave a Reply

Your email address will not be published.


*