വൈറ്റിലയിലെ ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് പൊളിക്കും; താമസക്കാരെ ഒഴിപ്പിക്കും

കൊച്ചി വൈറ്റിലയിലെ ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് ടവറുകൾ പൊളിക്കാൻ തീരുമാനം. ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ജൂലൈ അവസാനത്തോടെ താമസക്കാരെ ഒഴിപ്പിക്കും. ഓ​ഗസ്റ്റിൽ ഫ്ലാറ്റ് പൊളിക്കാനാണ് തീരുമാനം. ഫ്ലാറ്റിലെ ബി ,സി ടവറുകൾ ആവും ആദ്യഘട്ടത്തിൽ പൊളിക്കുക. മരട് ഫ്ലാറ്റുകൾ പൊളിച്ച മാതൃകയിലാകും ആർമി ടവറിലെ ഫ്ലാറ്റുകളും പൊളിക്കുക.

ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ തന്നെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഫ്‌ളാറ്റുകളുടെ നിർമാണം ശരിയായിട്ടല്ല, താമസയോഗ്യമല്ല, കോൺക്രീറ്റ് അടർന്നുവീഴുന്നു എന്നിങ്ങനെ നിരവധി പരാതികളായിരുന്നു ഉയർന്നിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ടിരുന്നത്.

വിരമിച്ച സൈനിക ഉദ്യോഗസ്ഥരും കുടുംബങ്ങളുമാണ് പരാതി ഉന്നയിച്ചത്. വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കും വേണ്ടിയാണ് അപ്പാർട്ട്മെൻ്റുകൾ നിർമ്മിച്ചത്. മൂന്ന് ടവറുകളിലായി 264 അപ്പാർട്ടുമെൻ്റുകളാണ് ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ സൊസൈറ്റിക്കുള്ളത്. ടവറുകളിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് ജില്ലാ കളക്ട‍ർ ഉത്തരവിട്ടിരുന്നെങ്കിലും പുനർനിർമാണം എന്ന ആവശ്യവുമായി ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ് സമുച്ചയത്തിലെ ‘ബി’, ‘സി’ ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*