ബിന്ദുവിനുണ്ടായ ദുരനുഭവം ഒരിക്കലും നടക്കാൻ പാടില്ലാത്തത്ത്, പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്’; മന്ത്രി ഒ.ആർ കേളു

മോഷണക്കുറ്റം ആരോപിച്ച്‌ പോലീസ്‌ സ്റ്റേഷനിലെത്തിച്ച ദളിത്‌ യുവതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പട്ടികജാതി പട്ടിക വർഗവകുപ്പ് മന്ത്രി ഒ ആർ കേളു. ബിന്ദുവിനുണ്ടായ ദുരനുഭവം ഒരിക്കലും നടക്കാൻ പാടില്ലാത്തതെന്ന് മന്ത്രി പറഞ്ഞു. പോലീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. മന്ത്രി എന്ന നിലയിൽ വിഷയം നേരത്തെ തന്നെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വകുപ്പ് തല അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ നെടുമങ്ങാട് ചുള്ളിമാനൂരിലെ വീട്ടിലെത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ബിന്ദുവിനെ കണ്ടു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അതിനിടെ പോലീസ് ഭരണത്തിന്റെ നേർസാക്ഷ്യമാണിതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.ബിന്ദുവിനെതിരായ പൊലീസ് നടപടി പരിഹരിക്കുമെന്നായിരുന്നു സിപിഐഎം ജനറൽസെക്രട്ടറി എം എ ബേബിയുടെ പ്രതികരണം.

അതേസമയം പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ വ്യാജ മോഷണകുറ്റം ചുമത്തി മാനസിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നടപടി. പേരൂർക്കട എസ് ഐ എസ് ഡി പ്രസാദിനെ സസ്‌പെൻഡ് ചെയ്തു. മാല മോഷണം പോയതിനാണ് ബിന്ദുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് ഇവരെ സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്.

ബിന്ദുവിന് ഭക്ഷണവുമായി എത്തിയ മകനോടും പോലീസ് കയർത്താണ് സംസാരിച്ചിരുന്നത്. കുടുംബത്തെ മുഴുവനായി അധിക്ഷേപിക്കുകയാണ് ഉണ്ടായത്. 20 മണിക്കൂറായിരുന്നു തന്റെ ഭാര്യ ഒരു തെറ്റ് ചെയ്യാതെ സ്റ്റേഷനിൽ കഴിഞ്ഞത്. അമ്പലമുക്ക് കവടിയാർ ഭാഗത്ത് തന്നെയും കുടുംബത്തെയും കണ്ടുപോകരുതെന്ന് പൊലീസുകാർ പറഞ്ഞു. സസ്‌പെൻഷൻ നടപടിയിൽ സന്തോഷമുണ്ടെന്നും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരുന്നത്. തങ്ങളെ അപമാനിച്ച കൂട്ടത്തിൽ ഇനിയും രണ്ട് പോലീസുകാർ കൂടിയുണ്ട്, അവർക്കെതിരെയും നടപടികൾ ഉണ്ടാകണമെന്നും ബിന്ദുവിന്റെ ഭർത്താവ് പ്രതികരിച്ചു.

മൂന്ന് പുരുഷന്മാരായ പൊലീസുകാരാണ് മോശമായി പെരുമാറിയത്. താൻ തന്നെയാണ് മോഷണം നടത്തിയത് എന്ന രീതിയിലാണ് സ്റ്റേഷനിലെ പോലീസുകാർ പെരുമാറിയിരുന്നത്. ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പോലീസ് മണിക്കൂറുകളോളം പീഡിപ്പിച്ചു. മാല മോഷ്ടിച്ചില്ലെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും ചെയ്തു. രാത്രി മുഴുവൻ ചോദ്യം ചെയ്തു. മക്കളെ പോലും പോലീസ് കേസിലേക്ക് വലിച്ചിഴച്ചു. കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നും ബിന്ദു പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*