
അതിരമ്പുഴ : ലഹരി പോലുള്ള അധമ സംസ്‌കാരത്തിനെതിരേ പോരാടാൻ സ്ത്രീകളേപ്പോലെ മറ്റാർക്കും കഴിയില്ലെന്ന് സഹകരണം -ദേവസ്വം -തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന കലോത്സവം ‘അരങ്ങ്-2025’ അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയ കുടുംബശ്രീ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയായി മാറി. പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും സംസ്ഥാനം ശ്രദ്ധിക്കുന്ന ഒന്നായി കുടുംബശ്രീ കലോത്സവം മാറിയെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ സ്ത്രീകളിലും പൊതു സമൂഹത്തിലുമുണ്ടാക്കിയ മാറ്റം വളരെ വലുതാണ്. സർഗവാസന പ്രകടിപ്പിക്കാൻ അവസരം ലഭിക്കാതിരുന്നവരും നിഷേധിക്കപ്പെട്ടവരും ഉൾപ്പെടെയുള്ളവരുടെ കലാപ്രകടനവേദിയാണിത്. മാനവിക സാഹോദര്യത്തിന്റെ സന്ദേശം നൽകാൻ ഇതുപോലുള്ള വേദികൾക്ക് കഴിയട്ടെയെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അഡ്വ.മോൻസ് ജോസഫ്, സി.കെ ആശ, അഡ്വ.ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി മുകേഷ് കെ.മണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജോസഫ് അമ്പലക്കുളം, വി.കെ പ്രദീപ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്, ജില്ലാപഞ്ചായത്തംഗങ്ങളായ പ്രൊഫ.റോസമ്മ സോണി, കെ.വി ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയിംസ് കുര്യൻ, ആൻസി വർഗീസ്, അതിരമ്പുഴ ഗ്രാമ പഞ്ചായത്തംഗം ബേബിനാസ് അജാസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ.യു. ശ്യാംകുമാർ, ഫാ. ജോസഫ് മുണ്ടകത്തിൽ, അതിരമ്പുഴ സി.ഡി.എസ് അധ്യക്ഷ ബീന സണ്ണി എന്നിവർ പങ്കെടുത്തു.
Be the first to comment