6000 പേരെ ഒഴിവാക്കിയതിന് പുറമേ വീണ്ടും പിരിച്ചുവിടല്‍; മൈക്രോസോഫ്റ്റില്‍ 300ലധികം പേര്‍ക്ക് കൂടി തൊഴില്‍ നഷ്ടം

വാഷിങ്ടണ്‍: പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്  300ലധികം ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. വര്‍ഷങ്ങള്‍ക്കിടെ നടന്ന ഏറ്റവും വലിയ പിരിച്ചുവിടലിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്. എഐ സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനിടെയാണ് മറുഭാഗത്ത് ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നത്.

തിങ്കളാഴ്ച 300-ലധികം ജീവനക്കാരെ അവരുടെ തസ്തികകളില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടതായി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 6000 പേരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിന് പുറമേയാണിത്. ‘ചലനാത്മകമായ വിപണിയില്‍ വിജയത്തിനായി കമ്പനിയെ മികച്ച രീതിയില്‍ ഉടച്ചുവാര്‍ക്കുന്നതിന് സംഘടനാ മാറ്റങ്ങള്‍ ഞങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കും’- വക്താവ് പറഞ്ഞു.

ടെക് കമ്പനികള്‍ എഐ കേന്ദ്രീകൃത ജോലികള്‍ക്ക് മുന്‍ഗണന നല്‍കുകയും പണം ലാഭിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മൈക്രോസോഫ്റ്റും മെറ്റാ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രമുഖ ടെക് കമ്പനികളും സോഫ്റ്റ്വെയര്‍ വികസന പ്രക്രിയ വേഗത്തിലാക്കുന്നതിന് എഐയെ ആശ്രയിച്ച് വരികയാണ്. 2024 ജൂണ്‍ വരെ, മൈക്രോസോഫ്റ്റില്‍ ഏകദേശം 228,000 ജീവനക്കാരുണ്ടായിരുന്നു. അവരില്‍ 55 ശതമാനം പേരും യുഎസിലാണ് ജോലി ചെയ്യുന്നത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*