പെരുന്നാള്‍ അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് വിമുഖതയില്ല, വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കം: മന്ത്രി വി ശിവന്‍കുട്ടി

ബലിപെരുന്നാള്‍ അവധി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ഒരു മടിയുമില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഇന്നലെ രാത്രിയാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഇന്ന് സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപനം വൈകിയതിനെച്ചൊല്ലി ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി. 

അവധി വിഷയത്തിലൂന്നി നിലമ്പൂരില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നാണ് മന്ത്രിയുടെ വിമര്‍ശനം. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പരാജയം അറിഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ട് പ്രതിപക്ഷം രാഷ്ട്രീയം മുതലെടുപ്പിന് ശ്രമിക്കുന്നു. അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നതാണ് അവസ്ഥ. അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് മടിയില്ല. മറ്റാരേക്കാളും അതില്‍ സര്‍ക്കാരിന് താത്പര്യമുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

അവധി വിവാദം നിലമ്പൂരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ നീക്കം നടത്തുന്നതിനിടെ ശക്തമായ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ വിഷം കലര്‍ത്താന്‍ ശ്രമം നടക്കുന്നതായി എം സ്വരാജ് കുറ്റപ്പെടുത്തി. അതാണ് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും എം സ്വരാജ് പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*