യുവാക്കളെ ശാക്തീകരിക്കുക എന്നതാണ് ഒരു രാഷ്‌ട്രത്തിന്‍റെ കരുത്തുറ്റ കര്‍മ്മമെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: യുവശാക്തീകരണമാണ് ഒരു രാഷ്‌ട്രത്തിന് ചെയ്യാനാകുന്ന ഏറ്റവും കരുത്തുറ്റ കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി തന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യുന്ന നിരവധി കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ തന്നെ ഇന്ത്യ യുവതയെ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി. വൈവിധ്യങ്ങളും നൂതനതയും നിശ്ചയദാര്‍ഢ്യവുമുള്ളവരാണ് തങ്ങളുടെ യുവതയെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത ഊര്‍ജ്ജത്തോടെയാണ് നമ്മുടെ യുവത രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കായി പരിശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ രാജ്യത്തെ യുവത്വം സ്റ്റാര്‍ട്ട് അപ്പുകള്‍ , ശാസ്‌ത്രം, കായികം, സാമൂഹ്യ സേവനങ്ങള്‍, സാംസ്‌കാരികം തുടങ്ങി നിരവധി മേഖലകളില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൊയ്തെടുത്തെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുവാക്കളെ ശാക്തീകരിക്കുന്നതില്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ നിര്‍ണായകമായ പല നയം മാറ്റങ്ങളും പദ്ധതികളും കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ട്അപ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ദേശീയ വിദ്യാഭ്യാസ നയം2020 തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയവയാണ്.

വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ഉദ്യമങ്ങള്‍ക്ക് യുവാക്കള്‍ കരുത്തുപകരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2014 മെയ് 26നാണ് മോദി ആദ്യമായി രാജ്യത്തെ പ്രധാനമന്ത്രി പദത്തിലെത്തിയത്. പിന്നീട് രണ്ട് തവണ കൂടി രാജ്യം പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കി. കഴിഞ്ഞ കൊല്ലം ജൂണ്‍ ഒന്‍പതിനാണ് മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അവരോധിതനായത്.

Be the first to comment

Leave a Reply

Your email address will not be published.


*