ഐഫൽ ടവറിനേക്കാൾ ഉയരം, ചെനാബ് റെയില്‍പ്പാലം രാജ്യത്തിന് സമർപ്പിച്ചു

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ റെയില്‍പ്പാത യാഥാര്‍ഥ്യമായെന്ന് പ്രധാനമന്ത്രി. 46,000 കോടി രൂപയുടെ വികസന പദ്ധതികൾ ജമ്മു കശ്മീരിന്റെ വികസനം ത്വരിതപ്പെടുത്തും. ഐഫല്‍ ടവര്‍ കാണാന്‍ ആളുകള്‍ പാരിസിലേക്ക് യാത്ര ചെയ്യുന്നു,എന്നാല്‍ ചെനാബ് റെയില്‍പ്പാലം ഐഫല്‍ ടവറിനേക്കാള്‍ ഉയരമുള്ളതാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും വലിയ ആഘോഷമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായ ചെനാബ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിച്ചു. ത്രിവർണ്ണ പതാക വീശിക്കൊണ്ടായിരുന്നു ​അദ്ദേഹം ഉദ്ഘാടനം ചെയ്തത്.

പഹൽഗാമിൽ നിരപരാധികളെ പാകിസ്താൻ വധിച്ചു. ജമ്മു കശ്മീരിൽ ഭീകരത പടർത്തുവാൻ പാകിസ്താൻ ശ്രമിക്കുന്നു.വിനോദസഞ്ചാരം ഉപജീവനമാർഗമാക്കിയ കുതിരക്കാരൻ ആദിലിനെ ഭീകരർ കൊലപ്പെടുത്തി. അവധി ആഘോഷിക്കാൻ എത്തിയ രാജ്യത്തെ പൗരന്മാരെയും ഭീകരർ വധിച്ചു. ജമ്മു കാശ്മീരിന്റെ വിനോദസഞ്ചാരത്തെ ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്. പാകിസ്താന് ഇന്ത്യ മറുപടി കൊടുത്തു. ഓപ്പറേഷൻ സിന്ദൂർ എന്ന് കേൾക്കുമ്പോൾ തന്നെ പാകിസ്താൻ ഇനി ഞെട്ടി വിറക്കും.

ക്ഷേത്രവും മസ്ജിദും ഗുരുദ്വാരകളും ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തി. ജമ്മു കശ്മീരിലെ യുവത്വം തീവ്രവാദത്തിന് തക്ക മറുപടി നൽകുന്നു. ജമ്മു കാശ്മീരിലെ വികസനം തടസ്സപ്പെടുത്തുവാൻ ആരെയും അനുവദിക്കില്ല. പാക്ക് ഭീകരരുടെ താവളങ്ങൾ 22 മിനിറ്റ് കൊണ്ട് തകർത്തു.

പാക് ഷെൽ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകും. ഷെൽ ആക്രമണത്തിൽ വീടുകൾ ഭാഗികമായി തകർന്നവർക്ക് 1 ലക്ഷം രൂപ കൂടി നൽകും. പൂർണ്ണമായും തകർന്നവർക്ക് 2 ലക്ഷം രൂപ കൂടി നൽകും. ഇന്ത്യയിൽ കലാപം ഉണ്ടാക്കാനാണ് പഹൽഗാമിൽ ഭീകരർ ആക്രമണം നടത്തിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്ക് കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി കശ്മീർ താഴ്‌വരയെ ബന്ധിപ്പിക്കുന്ന പാലമാണിത്. ചെനാബ് പാലത്തിന് പാരീസിലെ ഈഫൽ ടവറിനെക്കാൾ 35 മീറ്ററിലധികം ഉയരമുണ്ട് എന്നതാണ് പ്രത്യേകത. ഉധംപൂർ ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ കീഴിൽ മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.1,315 മീറ്ററോളം നീളമുള്ള പാലത്തെ 17 കൂറ്റൻ തൂണുകളാണ് താങ്ങി നിർത്തിയിരിക്കുന്നത്. 1,468 കോടി രൂപയോളമാണ് പാലം നിർമ്മാണത്തിനായി ചെലവഴിച്ചത്. അതിശക്തമായ ഭൂകമ്പങ്ങളെ അതിജീവിക്കാനുള്ള സംവിധാനങ്ങളും പാലത്തിൽ ഒരുക്കിയിട്ടുണ്ട്. മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനെ ചെറുക്കാൻ പാലത്തിന് കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*