
സിന്ധു നദീ ജല കരാർ മരവിപ്പിച്ച നടപടിയിൽ ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്ഥാൻ. കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത്. കരാർ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും കത്തിൽ പറയുന്നു. എന്നാൽ സിന്ധു നദീ ജല കരാറിൽ നിലവിൽ ചർച്ചകൾക്ക് താല്പര്യമില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരാർ മരവിപ്പിച്ച നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കരാർ മരവിപ്പിച്ചത്. കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാല് കത്തുകളാണ് പാകിസ്താൻ ഇന്ത്യയ്ക്ക് അയച്ചിരിക്കുന്നത്. ലോകബാങ്കിനോട് വിഷയത്തിൽ ഇടപെടണമെന്ന് പാകിസ്താൻ അഭ്യർത്ഥിച്ചു. എന്നാൽ, ലോകബാങ്ക് വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചു.
പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്ദ് അലി മുർതാസയാണ് വിഷയത്തിൽ ജൽ ശക്തി മന്ത്രാലയത്തിന് കത്തുകളയയ്ക്കുകയും ആ കത്തുകൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയും ചെയ്തതു. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പാകിസ്താനോട് വ്യക്തമാക്കിയിരുന്നു.
Be the first to comment