യുഎസില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ ഉത്തരവിന് സ്‌റ്റേ

വാഷിങ്ടന്‍: ഹാര്‍വഡ് സര്‍വകലാശാലയില്‍ പ്രവേശനം നേടിയ വിദേശ വിദ്യാര്‍ഥികളെ യുഎസില്‍ എത്തുന്നതില്‍ നിന്നു വിലക്കിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതിയുടെ സ്റ്റേ. ട്രംപ് ഭരണകൂടവും സര്‍വകലാശാലയും തമ്മിലുള്ള നിയമയുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് വിധി.

ബുധനാഴ്ചയാണു ട്രംപ് വിവാദ ഉത്തരവു പുറപ്പെടുവിച്ചത്. പിന്നാലെ സര്‍വകലാശാല കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനം നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടഞ്ഞ യുഎസ് ജില്ലാ ജഡ്ജി അലിസണ്‍ ബറോസ് താല്‍ക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

വിദേശ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതില്‍ നിന്ന് സര്‍വകലാശാലയെ വിലക്കിയ ട്രംപിന്റെ ഉത്തരവിന് ഏര്‍പ്പെടുത്തിയ സ്റ്റേ കോടതി നീട്ടിയിട്ടുമുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവുകള്‍ പാലിക്കാത്തതിനു തിരിച്ചടിയായി ഹാര്‍വഡ് ഉള്‍പ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തലാക്കാനും പദ്ധതിയുണ്ട്.

ഹാര്‍വഡ് സര്‍വകലാശാലയിലെ മൊത്തം വിദ്യാര്‍ഥികളില്‍ 27 ശതമാനം ലോകത്തെ 140-ഓളം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്. ഇന്ത്യയില്‍ നിന്നടക്കം നിരവധി വിദ്യാര്‍ഥികള്‍ ഹാര്‍വഡില്‍ പഠിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 6700 വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാഡില്‍ പ്രവേശനം നേടിയിട്ടുള്ളത്. നേരത്തെ ഹാര്‍വാഡ് സര്‍വകലാശാലയ്ക്കുള്ള സര്‍ക്കാര്‍ ധനസഹായം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നിര്‍ത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*