‘തികച്ചും അസംബന്ധം’; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. വസ്തുതകള്‍ വ്യക്തമാക്കി കോണ്‍ഗ്രസിന് മറുപടി നല്‍കിയതാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലും ലഭ്യമാണ്. എന്നാൽ വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ, ഈ വസ്തുതകൾ എല്ലാം പൂർണ്ണമായി അവഗണിക്കപ്പെടുന്നുവെന്ന് കമ്മീഷൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സുതാര്യതക്കായി പ്രവര്‍ത്തിക്കുന്നവരെ നിരാശപ്പെടുത്തുന്ന നടപടിയാണ് രാഹുല്‍ഗാന്ധിയുടേത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണ്. വോട്ടര്‍മാരില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തുവന്ന ആരോപണങ്ങള്‍ അസംബന്ധമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങളോടും തെരഞ്ഞെടുപ്പു കമ്മിഷന്‍ മൗനം പാലിക്കുകയോ ചിലപ്പോള്‍ അക്രമാസക്തമായി പ്രതികരിക്കുകയോ ചെയ്‌തെന്നും രാഹുല്‍ പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഇനി ബീഹാറിലും, അതുപോലെ ബിജെപി പരാജയപ്പെടാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലും ഇനിയും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി ശനിയാഴ്ച എക്‌സില്‍ കുറിച്ചിരുന്നു. ഇത്തരം ‘മാച്ച് ഫിക്‌സഡ്’ തെരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തിനും അപകടകരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*