പൊതുജനങ്ങളോടുള്ള പ്രതിബദ്ധതയുടെ സുവര്‍ണ കാലഘട്ടം; മോദി സര്‍ക്കാരിന്‍റെ പതിനൊന്ന് വര്‍ഷത്തെ പ്രകീര്‍ത്തിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: പൊതുസേവനത്തിന്‍റെ പ്രതിബദ്ധതയുടെയും ആത്മസമര്‍പ്പണത്തിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും സുവര്‍ണകാലമായിരുന്നു മോദി സര്‍ക്കാരിന്‍റെ പതിനൊന്ന് കൊല്ലമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്‌സിലെ കുറിപ്പിലാണ് മോദി സര്‍ക്കാരിനെ പുകഴ്‌ത്തി മന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്. പുത്തന്‍ ഇന്ത്യയുടെ ഉദയത്തിന് കൂടി ഈ കാലം സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാരിന്‍റെ കാലത്ത് സാമ്പത്തിക വളര്‍ച്ച, സാമൂഹ്യനീതി, സാംസ്‌കാരിക ഉന്നമനം, ദേശീയ സുരക്ഷ തുടങ്ങിയ മേഖലകളില്‍ രാജ്യം പുതിയ നേട്ടങ്ങള്‍ കുറിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നരേന്ദ്രമോദിയുടെ മൂന്നാം പ്രധാനമന്ത്രിപദകാലത്ത് പുതിയ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണ്. വികസനവും സ്വയംപര്യാപ്‌തതയ്ക്കുമൊപ്പം പരിഷ്‌കാരത്തിന്‍റെ കരുത്തും മികച്ച മാറ്റങ്ങളും രാജ്യം പ്രകടിപ്പിക്കുന്നു.

ഈ യാത്ര രാജ്യത്തെ എല്ലാ മേഖലകളിലും ഒന്നാമത് എത്തിച്ചിരിക്കുന്നു. രാജ്യത്തെ ഓരോരുത്തരുടെയും ജീവിതത്തില്‍ മോദി സര്‍ക്കാര്‍ നല്ല മാറ്റങ്ങള്‍ സമ്മാനിച്ചിരിക്കുന്നു. ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിസര്‍ക്കാരിന്‍റെ ഈ ചരിത്രപരമായ പതിനൊന്ന് വര്‍ഷങ്ങള്‍ പൊതുസേവന രംഗത്ത് ഒരു സുവര്‍ണകാലമാണ്. സേവനത്തിന്‍റെ പതിനൊന്ന് വര്‍ഷമായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദിയിലാണ് അമിത് ഷാ തന്‍റെ കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിന്‍റെ ഒരു കൊല്ലം പൂര്‍ത്തിയാകുന്ന ദിവസമാണ് ഷായുടെ ഈ കുറിപ്പെന്നതും ശ്രദ്ധേയമാണ്.

നേതൃത്വം നന്നായിരുന്നാല്‍ എല്ലാപ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും പൊതുസേവനം ലക്ഷ്യമാകുമ്പോള്‍ പുതു ചരിത്രങ്ങളും സുരക്ഷയും നല്ല ഭരണവും സൃഷ്‌ടിക്കപ്പെടുമെന്നും മോദി സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014ല്‍ മോദി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ രാജ്യത്ത് ഒരു നയമില്ലായ്‌മ ഉണ്ടായിരുന്നു. ഇവിടെ നയങ്ങളോ നേതൃത്വമോ ഉണ്ടായിരുന്നില്ല. മറിച്ച് അഴിമതി അതിന്‍റെ ഉത്തുംഗതയിലെത്തിയിരുന്നു. സമ്പദ്ഘടന തകര്‍ന്നടിഞ്ഞു കഴിഞ്ഞിരുന്നു. ദിശാബോധമില്ലാത്ത ഒരു ഭരണസംവിധാനമായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിമിതമായ ഭരണകൂടവും പരിധികളില്ലാത്ത ഭരണവുമായി രാജ്യത്തിന്‍റെ വികസനത്തില്‍ അതിവേഗം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ മോദിക്ക് സാധിച്ചു.

കര്‍ഷകരെയും വനിതകളെയും പിന്നാക്കക്കാരെയും ദളിതുകളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും അദ്ദേഹം മുഖ്യധാരയിലേക്ക് കൊണ്ടു വന്നു. പ്രീണന തന്ത്രങ്ങള്‍ക്കുമപ്പുറം എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസത്തോടെയും പ്രാര്‍ത്ഥനയോടെയുമെന്ന ഒരു പുത്തന്‍ തൊഴില്‍ സംസ്‌കാരം അദ്ദേഹം സൃഷ്‌ടിച്ചു.

ദേശ സുരക്ഷയിലും നിര്‍ണായക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പതിനൊന്ന് കൊല്ലത്തെ ഭരണത്തിലൂടെ മോദി സര്‍ക്കാരിനായി. നക്‌സലിസം ഏതാണ്ട് തുടച്ച് നീക്കലിന്‍റെ വക്കിലെത്തിയിരിക്കുന്നു. ജമ്മു കശ്‌മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാധാനം പുനഃസ്ഥാപിച്ചു. ഭീകരരുടെ കേന്ദ്രങ്ങളില്‍ കടന്ന് കയറിയാണ് ഇന്ത്യ ഇപ്പോള്‍ ഭീകരതയെ നേരിടുന്നത്. മോദി സര്‍ക്കാരിന്‍റെ കീഴില്‍ മാറുന്ന ഇന്ത്യയുടെ ചിത്രമാണ് ഇത് കാട്ടിത്തരുന്നതെന്നും അമിത് ഷാ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*