‘ഉള്‍ക്കടലില്‍ നടക്കുന്ന കപ്പല്‍ ദുരന്തത്തില്‍ കേസെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’ ; മന്ത്രി വി എന്‍ വാസവന്‍

ഉള്‍ക്കടലില്‍ നടക്കുന്ന കപ്പല്‍ ദുരന്തത്തില്‍ കേസെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാനത്തിന്റെ ചുമതല നഷ്ടം ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കല്‍ മാത്രമെന്നും തുറമുഖമന്ത്രി പറഞ്ഞു.

ഉള്‍ക്കടലില്‍ നടക്കുന്ന ഏത് അപകടങ്ങളെ ബംബന്ധിച്ചുള്ള കേസെടുക്കേണ്ടതും അതിന്റെ നിയന്ത്രണവും സംസ്ഥാന ഗവണ്‍മെന്റിനല്ല. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് അത്തരം കപ്പലപകടങ്ങളും അതിന്റെ കേസുകളും കൈകാര്യം ചെയ്യുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ചുമതല – അദ്ദേഹം പറഞ്ഞു.

ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് സമീപം ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ച സംഭവത്തില്‍ 50 കണ്ടെയ്‌നറുകളോളം കടലില്‍ വീണുവെന്ന് അദ്ദേഹം വ്യക്തമാക്കി. തീപിടിച്ചതാണ് പ്രശ്‌നം എന്നാണ് പ്രാഥമികമായി കിട്ടിയ വിവരം. വിവരം കിട്ടിയ ഉടന്‍ കോസ്റ്റ്ഗാര്‍ഡും നേവിയും രക്ഷാദൗത്യവുമായി കൃത്യമായി ആ പ്രദേശത്തേക്ക് പാഞ്ഞിരുന്നു. രക്ഷാ ദൗത്യം നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ പോയിട്ടുള്ള രക്ഷാദൗത്യത്തില്‍ പെട്ട ആളുകള്‍ നല്‍കുന്ന വിവരം അനുസരിച്ചേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കൂ – മന്ത്രി പറഞ്ഞു.

സാധാരണഗതിയില്‍ നമ്മുടെ തുറമുഖം വിട്ടുകഴിഞ്ഞാല്‍ കപ്പല്‍ ചാലില്‍ നിന്നു വരുന്ന ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലാണ് തുടര്‍ദൗത്യങ്ങളെല്ലാം മുന്നോട്ട് പോവുക. കോസ്റ്റ് ഗാര്‍ഡിന്റെയെല്ലാം നിയന്ത്രണം കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനാണ്. പാരിസ്ഥിതികമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടോ, സമുദ്രതീരവുമായി ബന്ധപ്പെട്ട് മത്സ്യബന്ധനവുമായി എന്തെങ്കിലും പ്രശ്‌നമുണ്ടാകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനം ശ്രദ്ധ നല്‍കും. കപ്പലില്‍ 40ഓളം പേരാണ് ഉണ്ടായിരുന്നത്. 18ഓളം പേര്‍ കപ്പലില്‍ നിന്ന് ചാടിയതായി വിവരം കിട്ടി – അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*