ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ കൂപ്പുകുത്തി രൂപയും ഓഹരി വിപണിയും, സെന്‍സെക്‌സ് 1300 പോയിന്റ് ഇടിഞ്ഞു; 75 ഡോളര്‍ കടന്ന് കുതിച്ച് എണ്ണവില

ന്യൂഡല്‍ഹി: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ മൂല്യം ഇടിഞ്ഞ് രൂപ. ഡോളറിനെതിരെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 56 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ 86 കടന്നിരിക്കുകയാണ് രൂപയുടെ മൂല്യം. ഒരു ഡോളര്‍ വാങ്ങാന്‍ 86.08 രൂപ നല്‍കേണ്ടി വരും.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നതാണ് പ്രധാനമായി രൂപയെ ബാധിച്ചത്. കൂടാതെഓഹരി വിപണി ദുര്‍ബലമായതും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപ ഒഴുക്ക് തുടരുന്നതും രൂപയെ സ്വാധീനിച്ചു. 86.25 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് 86.08 എന്ന നിലയിലേക്ക് രൂപ നില മെച്ചപ്പെടുത്തുകയായിരുന്നു.

എണ്ണവില 8.59 ശതമാനമാണ് കുതിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 75 ഡോളര്‍ കടന്നിരിക്കുകയാണ്. അതിനിടെ ഓഹരി വിപണിയും കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 1300ലധികം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 81000 പോയിന്റിലും താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ ഗ്രിഡ്, അദാനി പോര്‍ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, അള്‍ട്രാടെക് സിമന്റ്, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

 

Be the first to comment

Leave a Reply

Your email address will not be published.


*