
ഇടുക്കി: മൂന്നാറിലെത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ സിപിഐ – എഐടിയുസി പ്രതിഷേധം. മൂന്നാറിലെ താമസ സ്ഥലത്ത് നിന്നും ചിന്നക്കനാലിലേക്ക് പോകും വഴിയായിരുന്നു ഗവർണർക്കെതിരെ പ്രതിഷേധം നടന്നത്. ഗവർണറുടെ വാഹനത്തിന് നേരെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ കരിങ്കൊടികളും പാർട്ടിക്കൊടികളുമായി പാഞ്ഞടുക്കുകയായിരുന്നു.
പൊലീസ് പ്രവർത്തകരെ തടഞ്ഞതോടെയാണ് ഗവർണറുടെ വാഹന വ്യൂഹം കടന്ന് പോയത്. പരിസ്ഥിതി ദിനാഘോഷ വേളയിൽ രാജ്ഭവനിലെ ചടങ്ങിൽ ഭാരതാംബയുടെ ചിത്രംവച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സിപിഐ – എഐടിയുസി പ്രാദേശിക ഘടകങ്ങൾ പ്രതിഷേധം നടത്തിയത്. വിവിധ പരിപാടികൾക്കായി ഇന്നലെയാണ് ഗവർണർ മൂന്നാറിൽ എത്തിയത്.
അതേസമയം കൃഷി വകുപ്പ് മുൻകൈയെടുത്ത് രാജ്ഭവനിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ ചടങ്ങിന്റെ വേദിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്. ആർഎസ്എസ് മാത്രം ഉപയോഗിക്കുന്ന ചിത്രത്തിന് മുന്നിൽ പുഷ്പാര്‍ച്ചന നടത്താൻ ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച് കൃഷി മന്ത്രി പി പ്രസാദ് ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം കോട്ടയത്ത് സിപിഐയുടെ സമ്മേളന പോസ്റ്ററിൽ ദേശീയ പതാക ഏന്തിയ ഭാരതാംബയുടെ ചിത്രം വച്ചത് വിവാദമായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ പോസ്റ്റർ പിൻവലിക്കുകയും ചെയ്തിരുന്നു. പാർട്ടി ചിഹ്നങ്ങളോടോ പരിപാടികളോടോ ദേശീയ പതാക കൂട്ടിച്ചേർക്കുന്നത് ശരിയല്ലെന്ന് ജില്ല സെക്രട്ടറി വിബി ബിനു നിർദേശം നൽകുകയും ചെയ്തു.
Be the first to comment