
എറണാകുളം: കേരളത്തിലെ മലയോര മേഖലകളിൽ പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനും വിൽപനക്കും ഹൈക്കോടതി കർശന നിരോധനം ഏർപ്പെടുത്തി. ഈ വരുന്ന ഗാന്ധിജയന്തി ദിനം (ഒക്ടോബർ 2) മുതൽ ഈ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും. മലയോരങ്ങളിലേക്ക് വിനോദയാത്ര പോകുന്നവർ ഉൾപ്പെടെയുള്ളവർ പുതിയ നിയന്ത്രണങ്ങൾ നിർബന്ധമായും പാലിക്കണം.
രണ്ട് ലിറ്ററിൽ താഴെയുള്ള ശീതളപാനീയക്കുപ്പികളും അഞ്ച് ലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികളും മലയോര മേഖലകളിൽ ഉപയോഗിക്കരുതെന്നാണ് കോടതിയുടെ പ്രധാന നിർദേശം. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് സർക്കാർ നേരത്തെ ഇറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് നിരോധനത്തിനുള്ള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം.
വിനോദയാത്രക്കാർ ശ്രദ്ധിക്കുക
മലയോരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ഇനി മുതൽ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. നിരോധിത മേഖലകളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കിയോസ്കുകൾ സ്ഥാപിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
ചെറിയ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുക: രണ്ട് ലിറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികളും അഞ്ച് ലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികളും മലയോര മേഖലയിൽ കൊണ്ടുപോകരുത്.
പുനരുപയോഗിക്കാവുന്ന പാത്രങ്ങൾ: വെള്ളം കൊണ്ടുപോകാൻ സ്റ്റീൽ, കോപ്പർ കുപ്പികൾ ഉപയോഗിക്കുക. കൂടാതെ, വെള്ളം കുടിക്കുന്നതിനായി സ്വന്തമായി സ്റ്റീൽ/കോപ്പർ ഗ്ലാസുകൾ കരുതുന്നതും ശീലമാക്കുക.
മാലിന്യം വലിച്ചെറിയരുത്: യാത്രയ്ക്കിടെ ഉണ്ടാകുന്ന മാലിന്യങ്ങൾ റോഡിലോ പുഴകളിലോ വനത്തിലോ വലിച്ചെറിയാതെ, തിരികെ കൊണ്ടുവന്ന് ശരിയായ രീതിയിൽ സംസ്കരിക്കാൻ ശ്രദ്ധിക്കുക.
തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം
ജലാശയങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് തടയാൻ തദ്ദേശ സ്ഥാപനങ്ങൾ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദ ബദലുകൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കണം. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പരിപാടികളിൽ പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. പരിസ്ഥിതിയെ സംരക്ഷിക്കാൻ എല്ലാവർക്കും ഭരണഘടന ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. വന്ദേഭാരത് ട്രെയിനിൽ നൽകുന്ന വെള്ളത്തിൻ്റെ കുപ്പികൾ ഉപേക്ഷിച്ച സംഭവത്തിൽ ഹൈക്കോടതി റെയിൽവേയെയും വിമർശിച്ചിട്ടുണ്ട്.
കേരളത്തിലെ പ്ലാസ്റ്റിക് നിരോധനം – നാൾവഴികൾ
കേരളത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയത് 2019 നവംബർ 27-നാണ്. ഈ ഉത്തരവ് 2020 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഈ നിരോധനം നടപ്പാക്കുന്നത് സംബന്ധിച്ച് വിവിധ ഘട്ടങ്ങളിലായി ഉത്തരവുകളും നിർദേശങ്ങളും വന്നിട്ടുണ്ട്.
ഏറ്റവും പുതിയതായി, 2025 മാർച്ച് 15-ന് കേരള ഹൈക്കോടതി, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൻ്റെ നിരോധനം കർശനമായി നടപ്പാക്കാൻ നിർമാതാക്കൾക്കും വിതരണക്കാർക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. കൂടാതെ, ലൈസൻസില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമാണവും വിൽപനയും തടയാനും കോടതി ഉത്തരവിട്ടിരുന്നു.
Be the first to comment